30 വയസില്‍ താഴെ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിനിടെ യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാല്‍  ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയതോടെയാണ് ക്രൂരമായി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്.

അല്‍ഐന്‍: ഏഴ് വര്‍ഷമായുള്ള പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി യുവതി കാമുകനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതക ശേഷം ശരീരം ചെറിയ കഷണങ്ങളാക്കി ബിരിയാണി തയ്യാറാക്കി തൊഴിലാളികള്‍ക്ക് വിളമ്പിയെന്നും ബാക്കി വന്ന ശരീര ഭാഗങ്ങള്‍ പട്ടികള്‍ക്ക് ഭക്ഷണമായി നല്‍കിയെന്നും അല്‍ഐന്‍ പൊലീസ് കണ്ടെത്തി. 30കാരിയായ മൊറോക്കോ പൗരയാണ് വിചാരണ നേരിടുന്നത്.

30 വയസില്‍ താഴെ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിനിടെ യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാല്‍ ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയതോടെയാണ് ക്രൂരമായി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്.

യുവാവിനെ കാണാനില്ലെന്ന് കാണിച്ച് അജ്മാനില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ ചെന്ന് സഹോദരന്‍ ആദ്യം വിവരം അന്വേഷിച്ചിരുന്നു. എന്നാല്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ പിന്നെ തനിക്ക് യാതൊരു വിവരവും ഇല്ലെന്നായിരുന്നു യുവതിയുടെ മറുപടി.

എന്നാല്‍ വീട്ടിലെ ബ്ലെന്‍ഡറില്‍ മനുഷ്യന്റെ പല്ല് കണ്ടതോടെയാണ് കൊലപാതകം സംബന്ധിച്ച സംശയമുണര്‍ന്നത്. ഇയാള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പല്ലും ബ്ലെന്‍ഡറിലുണ്ടായിരുന്ന മറ്റ് അവശിഷ്ടങ്ങളും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലത്തില്‍ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. 

കാമുകനെ കൊന്ന് ശരീരം പല കഷണങ്ങളാക്കിയെന്നും ബിരിയാണിയുണ്ടാക്കി വീടിന് സമീപം ജോലി ചെയ്തിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കിയെന്നും പൊലീസിനോട് യുവതി സമ്മതിച്ചു. ഒരു സുഹൃത്തിക്കൊണ്ട് വീട് വൃത്തിയാക്കി തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും ഇവര്‍ പറഞ്ഞു.