ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ കാമുകിക്ക് സ്‍നാപ്ചാറ്റ് വഴി അയച്ചുകൊടുക്കുകയും ചെയ്‍തു. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു.

ദുബൈ: ദുബൈയില്‍ പൊലീസ് പട്രോള്‍ സംഘത്തിന്റെ വീഡിയോ മോശമായ തരത്തില്‍ ചിത്രീകരിച്ച യുവാവിന് 50,000 ദിര്‍ഹം പിഴ. ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ കാമുകിക്ക് സ്‍നാപ്ചാറ്റ് വഴി അയച്ചുകൊടുക്കുകയും ചെയ്‍തു. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു.

കേസിലെ പ്രതിയായ യുവാവും രണ്ട് സുഹൃത്തുക്കളും ഒരു കാറില്‍ ദുബൈയിലെ പാം ജുമൈറയിലൂടെ സഞ്ചരിക്കുകയായിരുന്നു. വാഹനം ഓടിക്കുകയായിരുന്ന യുവാവ് ഫോണില്‍ സംസാരിക്കുന്നത് പൊലീസ് പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. പൊലീസ് സംഘം ഇവരെ തടയുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തു. 

ഈ സമയം കാറിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന യുവാവ് ഇവ വീഡിയോയില്‍ പകര്‍ത്തി. പൊലീസ് പട്രോള്‍ സംഘത്തിന്റെയും പൊലീസ് വാഹനത്തിന്റെയും പശ്ചാത്തലത്തില്‍ സ്വന്തം മുഖമാണ് ഇയാള്‍ വീഡിയോയില്‍ ചിത്രീകരിച്ചത്. എന്നാല്‍ പൊലീസിനെ അപമാനിക്കുന്ന തരത്തില്‍ തെറിവാക്കുകള്‍ ഉപോഗിച്ചകൊണ്ടായിരുന്നു ഇയാളുടെ വീഡിയോ ചിത്രീകരണം.

ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍, യുവാവിനോട് എന്താണ് വീഡിയോയുടെ ഉള്ളടക്കമെന്ന് അന്വേഷിച്ചു. എന്നാല്‍ വീഡിയോ ഉദ്യോഗസ്ഥരെ കാണിക്കാന്‍ യുവാവ് തയ്യാറായില്ല. ഫോണ്‍ കൈമാറാന്‍ വിസമ്മതിച്ചതോടെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി യുവാവിന് 50,000 ദിര്‍ഹം പിഴ വിധിച്ചു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെയ്‍ക്കുകയായിരുന്നു. യുവാവിന്റെ കുറ്റസമ്മതവും ഫോറന്‍സിക് തെളിവുകളുമെല്ലാം ശിക്ഷ വിധിക്കാന്‍ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി.