ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും നഗരം വെള്ളത്തിൽ മുങ്ങി. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും മതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ മരിക്കുകയും ചെയ്തു. കൊടും ചൂടിന് ശമനമായെങ്കിലും മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കി.
ബെംഗളൂരു: ഒറ്റമഴയിൽ വെള്ളത്തിൽ മുങ്ങി ബെംഗളൂരു നഗരം. ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിന് കാരണമായി. പലയിടത്തും മഞ്ഞുപോലെ ആലിപ്പഴം കുന്നുകൂടി. ദിവസങ്ങളോളം നീണ്ടുനിന്ന കൊടും ചൂടിന് ശേഷമാണ് മഴ പെയ്തത്. ഇതോടെ താപനില 37 ഡിഗ്രിയിലേക്ക് താഴ്ന്നു. നഗരം വരണ്ട അവസ്ഥയിൽ നിന്ന് കടുത്ത വെള്ളക്കെട്ടിലേക്ക് മാറിയ സ്ഥിതിയായി. റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. പ്രധാന ജംഗ്ഷനുകളിൽ നീണ്ട ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്തു. സർക്കാർ കെട്ടിടങ്ങലിലും വെള്ളം കയറി. വിധാൻ സൗധയ്ക്കുള്ളിലെ ഇടനാഴികളിലും വെള്ളം കയറി. പ്രതിപക്ഷ നേതാവ് ആർ അശോകന്റെ ഓഫീസിലും വെള്ളമെത്തി.
ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയിലെ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് ആറ് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു, പിന്നീട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സുഖം പ്രാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെയാണ് ഏഴ് പേർ മരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മരണസംഖ്യ സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞുസൗജന്യ ചികിത്സ നൽകാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരായ ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലേശ്വരം, ശാന്തിനഗർ, ശേഷാദ്രിപുരം എന്നിവയുൾപ്പെടെ നഗരത്തിലുടനീളം കുറഞ്ഞത് 50 മരങ്ങൾ കടപുഴകി വീണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
