Asianet News MalayalamAsianet News Malayalam

'എസ്ജി251'; ഫസ്റ്റ് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ​ഗോപി

പോസ്റ്റർ ഒരുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

artist suresh gopi post about first look for his next movie
Author
Kochi, First Published Jul 4, 2021, 8:32 PM IST

സുരേഷ് ​ഗോപിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ 251-ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിന് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ലഭിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത പോസ്റ്ററിന്റെ പിന്നാമ്പുറ കഥകളുമായി എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. 

ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ മനസ്സിലെ അവ്യക്തമായ ആശയം വെച്ച് ഇത്തരമൊരു പോസ്റ്റർ ഒരുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത് സേതു ശിവാനന്ദൻ, എസ്കെഡി കണ്ണൻ എന്നിവരുടെ മികവ് ആണെന്നും അദ്ദേഹം പറയുന്നു. പോസ്റ്റർ ഒരുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ വാക്കുകൾ

മനസ്സിൽ അവ്യക്തമായ ആശയം വച്ച് മാത്രം ഒരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലാത്ത കഥാപാത്രത്തെ കെട്ടിപ്പടുക്കുക എന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. സേതു ശിവാനന്ദൻ വരച്ച കഥാപാത്രത്തിന്റെയും എസ്കെഡി കണ്ണൻ രൂപകൽപ്പന ചെയ്ത പോസ്റ്ററിന്റെയും മികവായിരുന്നു എസ്ജി251 പോസ്റ്റർ. അവരുടെ ആ കലാമികവ് സംവിധായകൻ മനസ്സിൽ കണ്ടത്തിനോട് പൂർണ്ണമായും നീതി പാലിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ക്യാരക്ടർ പോസ്റ്റർ നിർമ്മിക്കുന്നതിൽ എന്താണ് നടന്നത് എന്ന് ഒന്ന് കാണാം.

വേറിട്ട ഗെറ്റപ്പിലായിരുന്നു പോസ്റ്ററില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താടിയും നീട്ടിവളര്‍ത്തിയ മുടിയും. വലതുകൈയില്‍ വലിയൊരു ടാറ്റുവും ഉണ്ട്. വാച്ച് റിപ്പയറിംഗ് ചെയ്‍തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം.

എതിറിയല്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. നേരത്തെ 'ജീം ബൂം ബാ' എന്ന ചിത്രം ഒരുക്കിയ രാഹുല്‍ രാമചന്ദ്രന്‍ ആണ് സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്. വിതരണം ഓഗസ്റ്റ് സിനിമാസ്. ചിത്രത്തിന്‍റെ പേരും മറ്റ് അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. 

Follow Us:
Download App:
  • android
  • ios