പി പത്മരാജന്റെ കൃതികളോട് തനിക്കുള്ള ആഭിമുഖ്യത്തെക്കുറിച്ച് ലക്ഷ്‍മിപ്രിയ

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് ലക്ഷ്മി പ്രിയ. സിനിമ പോലെ മിനി സ്ക്രീനിലൂടെയും ശ്രദ്ധ നേടിയ ലക്ഷ്മി ടെലിവിഷന്‍ കോമഡി ഷോകളിലൂടെയും സജീവമാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി വ്യക്തിപരമായ പല വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പത്മരാജന്റെ കൃതികളെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. തൂവാനത്തുമ്പികളെയും ദേശാടനക്കിളികളെക്കുറിച്ചുമൊക്കെ ലക്ഷ്മി കുറിപ്പിൽ പറയുന്നു. ഒരു ഹ്രസ്വചിത്രത്തിലെ സംഭാഷണ ശകലം ചേർത്തുള്ള വീഡിയോ പങ്കുവച്ചായിരുന്നു ലക്ഷ്മിയുടെ കുറിപ്പ്. അനന്യ സാധാരണ കഥാകൃത്തിന് കൊടുത്ത സ്ഥാനം, വായന മരിക്കാത്തിടത്തോളം കാലം അതുപോലെ തന്നെ അവശേഷിക്കുമെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ലക്ഷ്മിയുടെ കുറിപ്പ്

പപ്പേട്ടൻ, പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികള്‍, സ്വവര്‍ഗ്ഗാനുരാഗത്തെ അശ്ലീലതകളില്ലാതെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല, മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും കൈകോർത്ത നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി മനസ്സിൽ പ്രണയം നിറച്ച ആയിരമായിരം തിരക്കഥകൾ. 

താൻ തനിക്കായി മാത്രം നിർമ്മിച്ച ഒരു പന്ഥാവിലൂടെയായിരുന്നു പത്മരാജൻ എന്ന എഴുത്തുകാരന്‍റെ യാത്ര. ശക്തമായ ഭാഷയുടെ പിന്‍ബലത്തിൽ ഭാവന കൂട്ടിച്ചേർത്ത് മെനെഞ്ഞെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരിക വർണ്ണനകൾ എന്നും പത്മരാജന്‍റെ രചനകളെ വേറിട്ട്‌ നിർത്തി. 

ഇനി ഒരായിരം പുസ്തകങ്ങള വായിച്ചാലും ആയിരം എഴുത്തുകാരെ അടുത്തറിഞ്ഞാലും മനസ്സിൽ പി പത്മരാജൻ എന്ന അനന്യസാധാരണ കഥാകൃത്തിന് കൊടുത്ത സ്ഥാനം, വായന മരിക്കാത്തിടത്തോളം കാലം അതുപോലെ തന്നെ അവശേഷിക്കും 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona