ബോളിവുഡ് നടൻ സോനു സൂദിനെതിരെ തട്ടിപ്പ് കേസിൽ ലുധിയാന കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഫെബ്രുവരി 10ന് കേസ് വീണ്ടും പരിഗണിക്കും.

ലുധിയാന: തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ പഞ്ചാബിലെ ലുധിയാന കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമൺപ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. 

ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ വാറണ്ട്. മുഖ്യപ്രതി മോഹിത് ശുക്ല റിജിക്ക കോയിന്‍ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം. കേസിൽ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും കോടതി ഇതിനായി അയച്ച സമന്‍സ് താരം അനുസരിക്കാത്തതിനാണ് അറസ്റ്റ് വാറണ്ട്. 

സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടു.

ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോള്‍ താരത്തെ കോടതിയില്‍ ഹാജറാക്കാനാണ് കോടതി ആവശ്യം. കേസില്‍ അടുത്ത വാദം ഫെബ്രുവരി 10നാണ്. 

അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, സോനു സൂദ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുകയും തിങ്കളാഴ്ച സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാല് ആംബുലൻസുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ സൊനു സൂദ് ആന്ധ്ര മുഖ്യമന്ത്രി നായിഡുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

സോനു സൂദിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ഫതേ കഴിഞ്ഞ ജനുവരി 10നാണ് ഇറങ്ങിയത്. കാര്യമായ പ്രതികരണം തീയറ്ററില്‍ ഉണ്ടാക്കാതെയാണ് ചിത്രം തീയറ്റര്‍ വിട്ടത്. ചിത്രം ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. ഒരു റിയല്‍ ലൈഫ് സൈബര്‍ ക്രൈം കേസില്‍ നിന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

'800 കോടി സിനിമയിലെ നായകന്‍, ഇപ്പോള്‍ ഓടുന്നത് ഇഎംഐയില്‍': ബോളിവുഡ് താരത്തിന്‍റെ വെളിപ്പെടുത്തല്‍

ഈ കുട്ടി ഇപ്പോള്‍ ചില്ലറക്കാരനല്ല: 49 ാം വയസില്‍ ആശംസകള്‍ നേര്‍ന്ന് സിനിമ ലോകം