പെന്‍ഷന്‍ വീട്ടിലെത്തി; സന്തോഷം പാടിയറിയിച്ച് നഞ്ചമ്മ
അട്ടപ്പാടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ നേരിട്ടെത്തി നഞ്ചമ്മയ്ക്ക് പെന്‍ഷന്‍ തുക കൈമാറി. അതിന്‍റെ സന്തോഷം പങ്കുവയ്ക്കാനായി നഞ്ചമ്മ പാട്ടും പാടി.
പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച വിജയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്ത ചിത്രം ബോക്സോഫീസ് ഹിറ്റ് കൂടിയായിരുന്നു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ ചര്‍ച്ചയായത് അതിന്‍റെ ടൈറ്റില്‍ സോങ് കൂടിയായിരുന്നു. നഞ്ചമ്മ സ്വന്തമായി എഴുതി പാടിയ ഒരു പാട്ടായിരുന്നു തിയേറ്ററുകള്‍ക്കുള്ളിലും പുറത്തും തരംഗം സൃഷ്ടിച്ചത്. പാട്ട് ഹിറ്റായതിന് പിന്നാലെ നഞ്ചമ്മയും ഹിറ്റായി നിരവധി ടിവി ഷോകളിലും മറ്റുമായി നിറസാന്നിധ്യമാണ് നഞ്ചമ്മ. ഇപ്പോഴിതാ ധനമന്ത്രി തോമസ് ഐസക്ക് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നു . അട്ടപ്പാടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ നേരിട്ടെത്തി നഞ്ചമ്മയ്ക്ക് പെന്‍ഷന്‍ തുക കൈമാറി. അതിന്‍റെ സന്തോഷം പങ്കുവയ്ക്കാനായി നഞ്ചമ്മ പാട്ടും പാടി.
തോമസ് ഐസക്കിന്‍റെ കുറിപ്പിലേക്ക്
ക്ഷേമ പെൻഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാർ വീണ്ടും ചെല്ലുന്നത്. അതെ, സർക്കാർ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായിട്ടാണ് തരുന്നത്.
ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെൻഷൻ നാളെയേ ട്രാൻസ്ഫർ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെൻഷൻ വിതരണത്തിനെന്നപോലെ ബാങ്കുകളിൽപോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെൽപ്പ് ലൈനിൽ വിളിച്ചു പറഞ്ഞാൽ മതി. പോസ്റ്റുമാൻ വീട്ടിൽക്കൊണ്ടുതരും. ഇതിനു പോസ്റ്റോൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.
പതിവുപോലെ ഓരോ തവണയും ക്ഷേമപെൻഷൻ വിതരണം ചെയ്യുമ്പോൾ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെൻഷൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയിൽ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദനങ്ങൾ.