പരമോന്നത നേതാവായി ആരെ തെരഞ്ഞെടുത്താലും അയാൾ എവിടെ ഒളിച്ചിരുന്നാലും കൊല്ലുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇസ്രയേലിന്റെ ലക്ഷ്യമാണിതെന്നും കാറ്റ്സ് കുറിപ്പിൽ വ്യക്തമാക്കി.
ടെൽ അവീവ്: ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ ഭീഷണി. ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആരെ തെരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന് കാറ്റ്സ് എക്സ് പേജിലൂടെ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാണ് കുറിപ്പിൽ പറയുന്നത്.
പരമോന്നത നേതാവായി ആരെ തെരഞ്ഞെടുത്താലും അയാൾ എവിടെ ഒളിച്ചിരുന്നാലും കൊല്ലുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇസ്രയേലിന്റെ ലക്ഷ്യമാണിതെന്നും കാറ്റ്സ് കുറിപ്പിൽ വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. അതേസമയം യത്തുള്ള അലി ഖമനേയിയുടെ പകരക്കാരനായി പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ഇറാൻ നേതാക്കൾ നടത്തിയ യോഗത്തിനിടെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇറാനിലെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം വ്യോമാക്രമണത്തിൽ തകർത്തെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമിയെ നിശ്ചയിക്കാനായി ഇന്ന് അതീവ രഹസ്യമായ ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാനിലെ മതനേതാക്കളും ഭരണകർത്താക്കളും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ സുപ്രധാന കേന്ദ്രം ആക്രമണത്തിൽ തകർന്നെന്നും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു. ഇസ്രയേൽ തകർത്തു എന്നവകാശപ്പെടുന്നത് പഴയ കെട്ടിടമാണെന്നും ഇവിടെയല്ല പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി യോഗം ചേരുന്നതെന്നും ഇറാൻ പ്രതികരിച്ചിരുന്നു.


