മോസ്‌ക്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ മെട്രോയിലായിരുന്നു പോസ്റ്ററിന്‍റെ പ്രകാശനം. റഷ്യയുടെ ഇതിഹാസ ഗോളി ലെവ് യാഷിനെ കേന്ദ്രീകരിച്ചാണ് പോസ്റ്ററിന്‍റെ രൂപകല്‍പ്പന. പ്രശസ്ത റഷ്യന്‍ ഗ്രാഫിക് ഡിസൈനര്‍ ഇഗര്‍ ഗുരോവിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രൂപ്പുകള്‍ നിശ്ചയിക്കാനായി വെള്ളിയാഴ്ച്ച നടക്കുന്ന ഔദ്യോഗിക നറുക്കെടുപ്പിനു മുന്നോടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

റഷ്യയുടെ ഫുട്ബോള്‍- കലാ പാരമ്പര്യങ്ങളുടെ ആവിഷ്കാരമാണ് പോസ്റ്ററെന്ന് ഫിഫ ജനറല്‍ സെക്രട്ടറി ഫറ്റ്മ സമോറ പറഞ്ഞു. ആതിഥേയ രാജ്യമായ റഷ്യയെ ഒദ്യോഗിക പോസ്റ്ററിലൂടെ അടയാളപ്പെടുത്താന്‍ കഴിയുന്നത് അംഗീകാരമാണെന്ന് ലോകകപ്പ് പ്രാദേശിക സംഘാടക സമിതി ചെയര്‍മാന്‍ വിറ്റാലി മുറ്റ്കോ അറിയിച്ചു. പ്രമേയമായി റഷ്യന്‍ ഫുട്ബോള്‍ ഇതിഹാസം ലെവ് യാഷിനെ തിരഞ്ഞെടുത്തത് അതിനാലാണെന്നും 2018 ലോകകപ്പിന്‍റെ മഹത്തായ ഓര്‍മ്മയാകും പോസ്റ്ററെന്നും വിറ്റാലി മുറ്റ്കോ വ്യക്തമാക്കി.

1958നും 1970നും ഇടയില്‍ നാല് ലോകകപ്പുകള്‍ കളിച്ച യെവ് യാഷിനാണ് ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയ ഏക ഗോള്‍കീപ്പര്‍. പ്രസിദ്ധമായ കറുപ്പ് ജഴ്സിയണിഞ്ഞ ലെല് യാഷിനെയാണ് ഇഗര്‍ ഗുരോവിച്ച് പോസ്റ്ററില്‍ വരച്ചുകാട്ടിയിരിക്കുന്നത്. റേഡിയോ യുഗത്തില്‍ നിന്ന് ടെലിവിഷന്‍-മൊബൈല്‍ യുഗത്തിലൂടെയുള്ള ലോകകപ്പിന്‍റെ വളര്‍ച്ചയാണ് പോസ്റ്ററിന് ആധാരം. ബഹിരാകാശ രംഗത്ത് റഷ്യ കൈവരിച്ച നേട്ടങ്ങളും പോസ്റ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 2002 ശീതകാല ഒളിംപിക്സില്‍ പങ്കെടുത്ത റഷ്യന്‍ ടീമിന്‍റെ ജഴ്സി ഡിസൈന്‍ ചെയ്ത്‌ത് ഇഗര്‍ ഗുരോവിച്ചാണ്.