പിങ്ക് നിറത്തില്‍ ഇറങ്ങിയാല്‍ ദക്ഷിണാഫ്രിക്ക വിജയം നേടിയെ അടങ്ങു എന്ന വിശ്വാസമുണ്ട് ക്രിക്കറ്റ് ലോകത്ത്. അതിനാല്‍ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ നാലാം ഏകദിനം തെളിയിച്ചത്. എന്നാല്‍ ഈ പിങ്ക് വിശ്വാസം മാത്രമല്ല ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ അഞ്ച് കാര്യങ്ങള്‍ പരിശോധിക്കാം.

നിര്‍ജ്ജീവ ഓവറുകള്‍ എറിയാന്‍ ഇന്ത്യയ്ക്ക് ബൗളറില്ലായിരുന്നു 

 അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക പതറുന്ന സമയം. റണ്‍ വിട്ടുകൊടുക്കാന്‍ ഒരു മടിയും ഇല്ലാത്ത സ്പിന്നര്‍മാര്‍ക്ക് വീണ്ടും ബോള്‍ നല്‍കിയത് ദക്ഷിണാഫ്രിക്കയ്ക്ക് കുറ്റനടികള്‍ നടത്താന്‍ അവസരം ഒരുക്കി. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍ നിരക്ക് കുറയ്ക്കാന്‍ നിയോഗിക്കപ്പെട്ട യാദവിന് പകരം അയ്യരെ കളിപ്പിച്ച തീരുമാനം തെറ്റി. അയ്യരുടെ സ്ഥാനത്ത് അക്ഷര്‍ പട്ടേലിനെ കളിച്ചിരുന്നെങ്കില്‍ മികച്ച ഒരു ബൗളിംഗ്-ബാറ്റിംഗ് ഓപ്ഷന്‍ കൂടി ഇന്ത്യയ്ക്കുണ്ടാകുമായിരുന്നു.

ബൗളിംഗ്-ഫീല്‍ഡിംഗിലും പിഴവ് സംഭവിച്ചു

 മില്ലറും ക്ലാസനും തകര്‍ത്തടിക്കുമ്പോളും ഇന്ത്യന്‍ വിജയം വിദൂരമല്ലായിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് ടേണ്‍ കിട്ടാത്തത് വലിയ തിരിച്ചടിയായി. ഇരുവരും ചേര്‍ന്ന് 11.3 ഓവറില്‍ 119 റണ്‍സാണ് വഴങ്ങിയത്. അതോടൊപ്പം ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു.

രോഹിത് ശര്‍മ്മയ്ക്ക് എന്താണ് പണി

ഇന്ത്യന്‍ പിച്ചില്‍ അടിച്ച് തകര്‍ത്ത് ദക്ഷിണാഫ്രിക്കയില്‍ എത്തിയ രോഹിത് ശര്‍മ്മ ശരിക്കും ഇന്ത്യയ്ക്ക് ബാധ്യതയാകുന്നു. നാലു മത്സരങ്ങളിലും രോഹിത് ശര്‍മ്മ നിരാശപ്പെടുത്തി. 13 പന്തില്‍ അഞ്ച് റണ്‍സാണ് നാലാം ഏകദിനത്തിലെ രോഹിത്തിന്റെ സംഭാവന. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റബാഡയ്ക്ക് വിക്കറ്റ് നല്‍കിയാണ് രോഹിത് മടങ്ങിയത്. 

മധ്യനിര ശോകം തന്നെ

മധ്യനിരയുടെ പ്രകടനം വന്‍ പരാജയമായിരുന്നു. ഒരവസരത്തില്‍ 350ലേറെ സ്‌കോര്‍ ചെയ്യും എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 289 ലേക്ക് ചുരുങ്ങിയത്. ധവാനും വിരാട് കോലിയും പുറത്തായതോടെ ഇന്ത്യയുടെ റണ്‍റേറ്റ് ഇടിഞ്ഞു. മധ്യനിരയില്‍ രഹാന,അയ്യര്‍,പാണ്ഡ്യ എന്നിവര്‍ നിരാശപ്പെടുത്തി. 

മില്ലര്‍ പുറത്തായ ചാഹലിന്‍റെ നോബോള്‍

ചാഹലിന്‍റെ നോബോളും മില്ലറിന്റെ മിന്നലും കളിയില്‍ വഴിത്തിരിവായി. 18-ാം ഓവറിലെ അവസാന പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത മില്ലറെ പുറത്താക്കി ചഹല്‍. എന്നാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചതോടെ മടങ്ങിയെത്തിയ മില്ലര്‍ മിന്നലായി. തുടര്‍ന്ന് 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സെടുത്താണ് മില്ലര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.