ഹൈദരാബാദ്: ഇന്ത്യ ബംഗ്ലാദേശ് ഏക ടെസ്റ്റിന് നാളെ ഹൈദരാബാദിൽ തുടക്കം. മലയാളി താരം കരുൺ നായരെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സൂചിപ്പിച്ചു. രണ്ടുവർഷമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അജിൻക്യ രഹാനെയെ തഴയാൻ കഴിയില്ലെന്നും കോലി പറഞ്ഞു. ഇതോടെ 6 ബാറ്റ്സ്മാന്മാരെ ഉള്‍പ്പെടുത്തിയാൽ മാത്രമേ കരുണിന് ബംഗ്ലാദേശിനെതിരെ കളിക്കാനാകൂ.

ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന്‍റെ തൊട്ടടുത്ത ടെസ്റ്റിൽ ടീമിന് പുറത്തുപോകുക. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നിര്‍ഭാഗ്യം നേരിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ആയി മാറിയേക്കും മലയാളി താരം കരുൺ നായര്‍. പരിക്ക് മാറി തിരിച്ചുവരുന്ന അജിന്‍ക്യ രഹാനെ കഴിഞ്ഞ 2 വര്‍ഷം ക്രീസില്‍ പുലര്‍ത്തിയ സ്ഥിരത മറക്കാന്‍ കഴിയില്ലെന്ന് നായകന്‍ വിരാട് കോലി തുറന്നുപറഞ്ഞു

ഓപ്പണര്‍മാരായ വിജയ് , രാഹുല്‍ ,മധ്യനിരയിലെ കോലി , പൂജാര എന്നിവര്‍ ടീമിലെത്തുമെന്നുറപ്പാണ് . കോച്ച് കുംബ്ലെയുടെ പിന്തുണയും രഹാനെക്കായതിനാല്‍ 6 ബാറ്റ്സ്മാന്മാരെ ഉള്‍പ്പെടുത്തിയാൽ മാത്രമേ കരുണിന് ബംഗ്ലാദേശിനെതിരെ കളിക്കാനാകൂ. 5 ബൗളര്‍മാരെന്ന ഇഷ്ട കോംബിനേഷന്‍ തുടരുമെന്ന സൂചനയാണ് കോലി നൽകുന്നതും. 

അതായത് 1930ൽ ട്രിപ്പിള്‍ർ സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ പുറത്തുപോകേണ്ടിവന്ന ഇംഗ്ലീഷ് താരം ആന്‍ഡി സാന്ധം നേരിട്ട
നിര്‍‌ഭാഗ്യം കരുണിനെയും പിടികൂടിയേക്കും.