അത്രയ്ക്ക് 'കുഞ്ഞല്ല' ഇന്ത്യയുടെ കന്നിക്കാരന്‍ മായങ്ക് അഗര്‍വാള്‍
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ സത്യത്തില്‍ അത്ര ചെറുപ്പമല്ല. ഇരുപത്തേഴു വയസ്സ് തികച്ചുമുണ്ട് മായങ്കിന്. ഇന്ത്യന്‍ ടീമിലെത്താന്‍ ഇത്തിരി വൈകി എന്നുവേണം പറയാന്‍. ബെംഗളൂരു ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ താരമാണ് മായങ്ക്.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ സത്യത്തില്‍ അത്ര ചെറുപ്പമല്ല. ഇരുപത്തേഴു വയസ്സ് തികച്ചുമുണ്ട് മായങ്കിന്. ഇന്ത്യന്‍ ടീമിലെത്താന്‍ ഇത്തിരി വൈകി എന്നുവേണം പറയാന്‍. ബെംഗളൂരു ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ താരമാണ് മായങ്ക്. അന്നൊക്കെ സ്‌കൂളിന്റെ സ്റ്റാര്‍ ഓപ്പണര്‍ ആയിരുന്ന മായങ്ക് 2008-09ലെ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 54 റണ്‍സിന്റെ ശരാശരിയില്‍ വാരിക്കൂട്ടിയ 432 റണ്‍സും, പിന്നീട് 2009ല്‍ ഹൊബാര്‍ട്ടില്‍ വെച്ച് നടന്ന അണ്ടര്‍-19 ഏകദിനമത്സരത്തില്‍ ആസ്‌ട്രേലിയയ്ക്കെതിരെ അടിച്ചുകൂട്ടിയ 160 റണ്‍സും ഒക്കെ മായങ്കിനെ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയ ആദ്യകാല പ്രകടനങ്ങളാണ്.
ഇന്ത്യ പാടെ നിരാശപ്പെടുത്തിക്കളഞ്ഞ 2010ലെ അണ്ടര്‍-19 വേള്‍ഡ് കപ്പില്‍ ആകെയുണ്ടായിരുന്ന ഒരാശ്വാസം മായങ്കായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിന്റെ ടോപ്പ് സ്‌കോററായിരുന്നു അഗര്‍വാള്‍. ആ ടൂര്‍ണമെന്റിന് ശേഷം, ഇന്ത്യന്‍ എ ടീമിലേക്ക് പ്രൊമോഷന്‍ കിട്ടിയെങ്കിലും ഫോമില്‍ സ്ഥിരതയില്ലായ്മ പ്രശ്‌നമായി. 2013-14 ല്‍ മായങ്ക് കര്‍ണ്ണാടകയ്ക്കുവേണ്ടി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. 2014 -15 സീസണിലും കര്‍ണ്ണാടക ടീമില്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലും മോശം ഫോം കാരണം അദ്ദേഹത്തെ മിക്കപ്പോഴും റിസര്‍വില്‍ തന്നെ ഇരുത്തി. എന്നാല്‍ ഓഫ് സീസണ്‍ സമയത്ത് സ്വന്തം ഫിറ്റ്‌നസില്‍ പൂര്‍ണ ശ്രദ്ധാലുവായ മായങ്ക്, ഭാരം കുറച്ച് ഫിറ്റ്‌നസ് കൂട്ടി നിരന്തരപരിശ്രമത്തിലൂടെ തന്റെ ഫോം വീണ്ടെടുത്തു. അടുത്ത സീസണില്‍ തന്റെ കന്നി ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയും അദ്ദേഹം നേടി. കഴിഞ്ഞ രഞ്ജി സീസണില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും നാല് ഫിഫ്റ്റികളുമടക്കം 76.46 എന്ന ശരാശരിയില്‍ 1003 റണ്‍സാണ് മായങ്ക് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലും മോശമല്ലാത്തൊരു കരിയര്‍ മായങ്കിനുണ്ടായിട്ടുണ്ട്. 2011 മുതല്‍ തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കിങ്സ് ഇലവന്‍ പഞ്ചാബിലാണ് മായങ്ക്.
അടുത്ത സീസണില്‍ തന്റെ കന്നി ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയും അദ്ദേഹം നേടി. കഴിഞ്ഞ രഞ്ജി സീസണില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും നാല് ഫിഫ്റ്റികളുമടക്കം 76.46 എന്ന ശരാശരിയില്‍ 1003 റണ്‍സാണ് മായങ്ക് അടിച്ചുകൂട്ടിയത്.
മായങ്ക് തന്റെ കേളീശൈലി വാര്‍ത്തെടുത്തിരിക്കുന്നത്, തന്റെ ഇഷ്ടതാരമായ വിരേന്ദര്‍ സെവാഗിന്റെ അതേ ശൈലിയിലാണെന്ന് അദ്ദേഹത്തിന്റെ കോച്ച് ഇര്‍ഫാന്‍ സേട്ട് പറയുന്നു. വീരുവിന്റേതുപോലെ അക്രമാസക്തമായ ശൈലിയാണെങ്കിലും, അങ്ങനെ മുന്‍പിന്‍ നോക്കാതെ അലസമായി ഷോട്ട് സെലക്റ്റ് ചെയ്ത് വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവക്കാരനല്ല മായങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ ഷോട്ടുകള്‍ക്ക് മുതിരാതെ പന്ത് ബാറ്റിലേക്ക് വരുന്നതിനെ ഇഷ്ടപ്പെടുന്ന ഒരു ടിപ്പിക്കല്‍ ഓപ്പണിങ് ബാറ്റ്‌സ്മാനാണയാൾ. കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളും ആസ്വദിച്ചു കളിക്കുന്ന സ്വഭാവമാണ് മായങ്കിന്റേത്.
മായങ്കിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണ്ണാവസരമാണ്. പൃഥ്വി ഷായുടെ മിന്നുന്ന പ്രകടനങ്ങള്‍ തുടക്കത്തില്‍ മായങ്കിനെ ഓപ്പണറായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അവിചാരിതമായി പൃഥ്വിക്കേറ്റ പരിക്കും, മറ്റ് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലിന്റെയും മുരളി വിജയിന്റെയും മോശം പ്രകടനവുമാണ് ഇപ്പോള്‍ ഈ അവസരം മായങ്കിന് വെച്ചുനീട്ടിയിരിക്കുന്നത്. വളരെയധികം മാധ്യമശ്രദ്ധയും പ്രേക്ഷക സാന്നിധ്യവുമുള്ള ഒരു സുപ്രധാന മത്സരമാണ് ബോക്‌സിങ്ങ് ഡേ ടെസ്റ്റ്. വിദേശപിച്ചില്‍ കഴിവുതെളിയിക്കുന്നവര്‍ക്ക് വളരെയെളുപ്പം സെലക്ടര്‍മാരുടെ ഗുഡ് ബുക്‌സില്‍ കേറിപ്പറ്റാന്‍ കഴിഞ്ഞേക്കും. മെല്‍ബണില്‍, അതും ഓസ്‌ട്രേലിയക്കെതിരെ തുടക്കം ഗംഭീരമാക്കിയ മായങ്കില്‍ നമുക്ക് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്.