ഏഷ്യാകപ്പില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംറ. ഏകദിന ബൗളര്‍മാരില്‍ ഒന്നാം റാങ്കുകാരനാണ് ബൂംറ. 

മുംബൈ: എട്ട് മാസത്തിനപ്പുറം നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യടക്കമുള്ള ടീമുകള്‍ക്ക് ഏഷ്യാകപ്പ്. യുഎഇയില്‍ ഏഷ്യാകപ്പ് നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യ അതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അടുത്തിടെ അവസാനിച്ച ഇംഗ്ലീഷ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാവും അങ്കത്തിനിറങ്ങുക. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ പേസ് ആക്രമണം നയിച്ച നിലവിലെ ഏകദിന ഒന്നാം നമ്പര്‍ ബൗളര്‍ ജസ്‌പ്രീത് ബൂംറയും ഏറെ പ്രതീക്ഷയിലാണ്.

ഐസിസി റാങ്കിംഗില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കുറച്ച് മികച്ച താരങ്ങള്‍ക്കെതിരെയാണ് കളിക്കേണ്ടത്, സാഹചര്യങ്ങള്‍ വെല്ലുവിളിയാകുമെന്നും അറിയാം. എന്നാല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യാകപ്പില്‍ പുറത്തെടുക്കാനാവമെന്നാണ് പ്രതീക്ഷയെന്ന് ബൂംറ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ 28വരെ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യയടക്കം ആറ് ടീമുകളാണ് മത്സരിക്കുന്നത്. പരമ്പരാഗത വൈരികളായ ഇന്ത്യയുടെ പാക്കിസ്ഥാനും നേരിട്ട് ഏറ്റുമുട്ടും എന്നതും ഏഷ്യാകപ്പിലെ ആകര്‍ഷണമാണ്.