യുഎഇയില്‍ ഈ മാസം 15-ാം തിയതി ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആര്‍ക്കെന്ന് പ്രവചിക്കുകയാണ് ബംഗ്ലാദേശ് മുന്‍ നായകന്‍ മുഹമ്മദ് അഷ്‌റഫുള്‍. നിലവിലെ ജേതാക്കളായ ഇന്ത്യയെ...

ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആര് കപ്പുയര്‍ത്തുമെന്നുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഒരുകാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റിലെ വിശ്വസ്തനായിരുന്ന മുഹമ്മദ് അഷറഫുളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. മുന്‍ ബംഗ്ലാ നായകന്‍റെ അഭിപ്രായത്തില്‍ പാക്കിസ്ഥാനാണ് ഇക്കുറി കൂടുതല്‍ കിരീട സാധ്യത‍. 

'ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ എല്ലാവരും കരുത്തരാണ്. ആരെ വേണമെങ്കിലും ഏത് ടീമും അട്ടിമറിക്കാം. എന്നാല്‍ യുഎഇ ഹോം വേദിയായ പാക്കിസ്ഥാനാണ് കിരീട സാധ്യതയുള്ള കരുത്തരായ ടീം. യുഎഇയിലെ സാഹചര്യങ്ങളുമായി പാക്കിസ്ഥാന്‍ വളരെയധികം പൊരുത്തപ്പെട്ടുകഴിഞ്ഞു. അതിന്‍റെ ആനുകൂല്യം അവര്‍ക്കുണ്ട്'- അഷ്‌റഫുള്‍ പറഞ്ഞു. 

എന്നാല്‍ രണ്ട് തവണ ഫൈനലിലെത്തിയ സ്വന്തം ടീമിനെക്കുറിച്ച് മുന്‍ താരം പറയുന്നതിങ്ങനെ. 'ഇത്തവണ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്'. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തോടെയാണ് മത്സരത്തിന് തുടക്കമാവുക. കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യയായിരുന്നു ജേതാക്കള്‍.