കേരളത്തിന്‍റെ അഭിമാനമുയര്‍ത്തിയ ജിൻസൺ ജോൺസൺ, പി യു ചിത്ര, മുഹമ്മദ് അനസ് എന്നിവര്‍ക്ക് ഗംഭീര വരവേല്‍പ്

ദില്ലി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയശേഷം മടങ്ങിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ദില്ലി വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം. ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ താരങ്ങളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. വാദ്യഘോഷങ്ങളും ത്രിവർണ പതാകയേന്തി ആർപ്പുവിളികളോടെയുമായിരുന്നു സ്വീകരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രിപ്പിൾ ജംപിൽ മിന്നിത്തിളങ്ങിയ അർപീന്ദർ സിംഗാണ് ആദ്യം വന്നിറങ്ങിയത്. കേരളത്തിന്‍റെ അഭിമാനമുയര്‍ത്തിയ ജിൻസൺ ജോൺസൺ, പി യു ചിത്ര, മുഹമ്മദ് അനസ് എന്നിവര്‍ തൊട്ടുപിന്നാലെയെത്തി. 1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസണ്‍ ജോണ്‍സണ്‍ മെഡലുകൾ കേരളത്തിലെ ദുരന്ത ബാധിതർക്ക് സമർപ്പിച്ചു. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടതിനാൽ തൽക്കാലം നാട്ടിലേക്കില്ലെന്ന് ജിൻസൺ പറഞ്ഞു. 

400 മീറ്ററിലും 4x400 മീറ്റർ റിലേയിലും വെള്ളി നേടിയ മുഹമ്മദ് അനസ് സ്വർണ്ണം നഷ്ടമായത്തിലുള്ള നിരാശ മറച്ചു വെച്ചില്ല. മത്സരം കടുത്തതായിരുന്നു എന്നായിരുന്നു 1500 മീറ്ററിൽ വെങ്കലം നേടിയ പിയു ചിത്രയുടെ പ്രതികരണം. മറ്റു താരങ്ങൾ തിങ്കളാഴ്ച ഡൽഹിയിൽ എത്തും.