ജക്കാര്‍ത്തയിലെ എതിരാളികളുടെ പ്രകടനം പരിശോധിച്ചാല്‍ ചിത്രയ്ക്ക് സ്വര്‍ണം അപ്രാപ്യമല്ല. 800 മീറ്ററില്‍ കൈവിട്ട സ്വര്‍ണത്തിന് പകരംവീട്ടുക ജിന്‍സണിന്‍റെ ലക്ഷ്യം. 

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിലെ 1500 മീറ്ററിൽ സ്വർണ പ്രതീക്ഷയുമായി മലയാളി താരങ്ങളായ പി യു ചിത്രയും ജിൻസൺ ജോൺസനും ഇന്നിറങ്ങും. വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനൽ. 800 മീറ്ററില്‍ അവസാന നിമിഷം കൈവിട്ട സ്വര്‍ണത്തിന് 1500 മീറ്ററില്‍ മറുപടി നല്‍കുകയാണ് ജിന്‍സണിന്‍റെ ലക്ഷ്യം. ജിന്‍സണെ അട്ടിമറിച്ച് സ്വര്‍ണം നേടിയ മന്‍ജിതും 1500 മീറ്ററില്‍ മത്സരിക്കുന്നുണ്ട്. 

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ അവസാന ലാപ്പിലെ മിന്നും കുതിപ്പ് ഏഷ്യന്‍ ഗെയിംസില്‍ ചിത്ര ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭുവനേശ്വറില്‍ നിന്ന് ജക്കാര്‍ത്തയില്‍ എത്തുമ്പോള്‍ അഗ്നിപരീക്ഷ ഒരുപാട് കഴിഞ്ഞു കേരളത്തിന്‍റെ പ്രിയതാരം. 1500 മീറ്ററില്‍ ഹീറ്റ്സ് നടന്നില്ലെങ്കിലും ജക്കാര്‍ത്തയിലെ എതിരാളികളുടെ പ്രകടനം പരിശോധിച്ചാല്‍ ചിത്രയ്ക്ക് സ്വര്‍ണം ഓടിപ്പിടിക്കുക അപ്രാപ്യമല്ല. 

ഹോക്കിയില്‍ ഇന്ത്യ- പാക് ഫൈനല്‍ വീണ്ടും വരുമോന്ന് ഇന്നറിയാം. ഹോക്കിയില്‍ വൈകീട്ട് നാല് മണിക്ക് പി ആർ ശ്രീജേഷ് നയിക്കുന്ന ഇന്ത്യ ഫൈനൽ ലക്ഷ്യമിട്ട് മലേഷ്യയെ നേരിടും. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയ സീമ പൂനിയ ഡിസ്‌കസ് ത്രോയില്‍ മത്സരിക്കുന്നുണ്ട്. 4x400 മീറ്റര്‍ റിലേയില്‍ പുരുഷ- വനിത ടീമുകള്‍ക്ക് ബഹറിന്‍ കടുത്ത വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത.