ഏഷ്യന്‍ ഗെയിംസ് കബഡിയിലെ നിരാശ ഇന്ത്യ ഹോക്കിയില്‍ തീര്‍ത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വര്‍ഷവുമായി മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യന്‍ ടീം സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. ജപ്പാനെയാണ് ഇന്ത്യ ഇത്തവണ കശക്കിയെറിഞ്ഞത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയിലെ നിരാശ ഇന്ത്യ ഹോക്കിയില്‍ തീര്‍ത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍വര്‍ഷവുമായി മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യന്‍ ടീം സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. ജപ്പാനെയാണ് ഇന്ത്യ ഇത്തവണ കശക്കിയെറിഞ്ഞത്. എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. നേരത്തെ ഇന്തോനേഷ്യയെ 17-0നും ഹോങ്കോംഗിനെ 26-0നും തകര്‍ത്തതിന് പിന്നാലെയാണ് ജപ്പാനെയും ഇന്ത്യ ഗോള്‍മഴയില്‍ മുക്കിയത്.

ഏഴാം മിനിട്ടില്‍ എസ്‌വി സുനിലാണ് ഇന്ത്യയുടെ ഗോള്‍വേട്ട തുടങ്ങിയത്. 12-ാം മിനിട്ടില്‍ ദില്‍പ്രീത് സിംഗ്, 17, 38 മിനിട്ടുകളില്‍ രൂപീന്ദര്‍പാല്‍ സിംഗ്, 32,57 മിനിട്ടുകളില്‍ ആകാശ്ദീപ് സിംഗ്, 47-ാം മിനിട്ടില്‍ വിവേക് സാഹര്‍ പ്രസാദ് എന്നിവരാണ ഇന്ത്യക്കായി ഗോള്‍ നേടിയത്. ഗോളിലേക്ക് ലക്ഷ്യമിട്ട 23 ഷോട്ടുകളില്‍ എട്ടും ഗോളാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

എട്ടാം മിനിട്ടില്‍ ജപ്പാന്റെ കെന്റ ടനാക്കയുടെ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തടുത്തിട്ടതില്‍ ഒതുങ്ങി ജപ്പാന്റെ വെല്ലുവിളി. 36-ാം മിനിട്ടില്‍ കെന്റാരോ ഫുക്കുഡയും ശ്രീജേഷിന്റെ മികിവിന് മുന്നില്‍ തലകുനിച്ച് മടങ്ങി. ജപ്പാന്‍ ഗോള്‍ കീപ്പര്‍ യുസുക്കെ ടക്കാനോയുടെ മികച്ച സേവുകളില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ വിജയമാര്‍ജിന്‍ ഇതിലും ഉയര്‍ന്നേനെ. പൂള്‍ എയില്‍ 26ന് കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.