ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന്  സെഞ്ചുറി തുടക്കം നല്‍കിയശേഷമാണ് പാക് സ്പിന്നര്‍ ബിലാല്‍ ആസിഫിന് മുന്നില്‍ കംഗാരുക്കള്‍ തകര്‍ന്നടിഞ്ഞത്. ഒന്നാം വിക്കറ്റില്‍ ഖവാജയും(85), ഫിഞ്ചും(62) ചേര്‍ന്ന് 142 റണ്‍സടിച്ചു. എന്നാല്‍ ഖവാജയെ ബിലാല്‍ ആസിഫും ഫിഞ്ചിനെ മുഹമ്മദ് അബ്ബാസും പുറത്താക്കിയതോടെ ഓസീസ് തകര്‍ന്നു

ദുബായ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ വിജയത്തിലേക്ക്. മൂന്നാം ദിനം കളിയവസാനിക്കുന്പോള്‍ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ പാക്കിസ്ഥാന്‍ 325 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി. 280 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് നേടിയിട്ടുണ്ട്.

23 റണ്‍സ് നേടിയ ഇമാമുള്‍ ഹഖാണ് ക്രീസിലുള്ളത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഹഫീസ് 17 റണ്‍സിനും ബിലാല്‍ ആസിഫ് പൂജ്യത്തിനും അസര്‍ അലി 4 റണ്‍സിനും കൂടാരം കയറി. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 482 റണ്‍സിന് മറുപടിയായി 202 റണ്‍സ് നേടാനെ ഓസീസിന് സാധിച്ചുള്ളു. 280 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍ ഓസീസിനെ ഫോള്‍ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങുകയായിരുന്നു.

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് സെഞ്ചുറി തുടക്കം നല്‍കിയശേഷമാണ് പാക് സ്പിന്നര്‍ ബിലാല്‍ ആസിഫിന് മുന്നില്‍ കംഗാരുക്കള്‍ തകര്‍ന്നടിഞ്ഞത്. ഒന്നാം വിക്കറ്റില്‍ ഖവാജയും(85), ഫിഞ്ചും(62) ചേര്‍ന്ന് 142 റണ്‍സടിച്ചു. എന്നാല്‍ ഖവാജയെ ബിലാല്‍ ആസിഫും ഫിഞ്ചിനെ മുഹമ്മദ് അബ്ബാസും പുറത്താക്കിയതോടെ ഓസീസ് തകര്‍ന്നു.

ഷോണ്‍ മാര്‍ഷ്(7), മിച്ചല്‍ മാര്‍ഷ്(12), ട്രാവിസ് ഹെഡ്(0), മാര്‍നസ് ലാബുഷാംഗെ(0), ക്യാപ്റ്റന്‍ ടിം പെയ്ന്‍(7), മിച്ചല്‍ സ്റ്റാര്‍ക്ക്(0) എന്നിവര്‍ കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ ഓസീസ് 202ല്‍ ഒതുങ്ങി. പാക്കിസ്ഥാനായി ബിലാല്‍ ആസിഫ് ആറു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് അബ്ബാസ് നാലു വിക്കറ്റെടുത്തു. 28 ഓവര്‍ എറിഞ്ഞ യാസിര്‍ ഷാക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.