സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സിലോണ തകര്‍പ്പന്‍ജയം നേടിയപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിന് സമനില. ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സിലോണ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ 6-1 ന് മുക്കിയപ്പോള്‍ റയല്‍ ദുര്‍ബ്ബലരായ ലാസ്പാസിനോട് 2-2 സമനിലയില്‍ കുടുങ്ങി. ഇതോടെ പോയിന്റ് നിലയില്‍ റയലിനെ വ്യക്തമായി ബാഴ്‌സ മറികടന്നു.

സ്‌പോര്‍ട്ടിംഗ് ഗിജോണിനെതിരേ എംഎസ്എന്‍ ത്രയം ഗോളടിച്ചു. സുവാരസ് രണ്ടു ഗോളടിച്ചപ്പോള്‍ മെസിയും നെയ്മറും ഓരോഗോളും റാകിടിക്കും അല്‍ക്കാസറും ഗോളടിയില്‍ പങ്കാളികളായി. പരിശീലകന്‍ ലൂയിസ് എന്റിക് ഈ സീസണോടെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ബാഴ്‌സയുടെ കൂറ്റന്‍ വിജയം. ഒരു ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. പിന്നാലെ ഇടവേളയില്ലാതെ തന്നെ അവര്‍ ഗോളടിച്ചു കൊണ്ടേയിരന്നു. ഉജ്വലമായ ഫ്രീകിക്കിലായിരുന്നു നെയ്മറുടെ ഗോള്‍.

ഇതോടെ ലാലിഗയില്‍ റയലിന് മേല്‍ ഒരു പോയിന്റ് ലീഡ് കണ്ടെത്താന്‍ ബാഴ്‌സയ്ക്കായി. ഒരു കളി അധികം നില്‍ക്കുമ്പോള്‍ തന്നെ ബാഴ്‌സയ്ക്ക് മേല്‍ വ്യക്തമായ മേധാവിത്വം നേടിയിരുന്ന റയലിന് പക്ഷേ കഴിഞ്ഞ മത്സരങ്ങളിലെ സമനിലയും തോല്‍വിയും തിരിച്ചടിയായി. ലാസ് പാല്‍മെസിനോട് കഴിഞ്ഞ മത്സരത്തില്‍ 3-3 സമനിലയില്‍ കുടുങ്ങിയ റയലിന് ഇതോടെ ലീഗിലെ കിരീടപേടി തുടങ്ങി. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ജയം നേടാനായില്ല എന്നത് അവരെ ബാഴ്‌സയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരാക്കി മാറ്റി.

നാല്‍പ്പത്തേഴാം മിനിറ്റില്‍ ഗെരത് ബെയ്ല്‍ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ ഇസ്‌കോയുടെ വകയായിരുന്നു റയലിന്റെ ആദ്യ ഗോള്‍. പെനാല്‍റ്റിയില്‍ റെക്കോഡ് നേടിയ ക്രിസ്ത്യാനോ മൂന്ന് മിനിറ്റിനിടയില്‍ രണ്ടു ഗോളാണ് കുറിച്ചത്. മറുവശത്ത് ലാസ് പാല്‍മസ് ഡൊമിംഗസ്, വിയേര, ബോട്ടെംഗ് എന്നിവരിലൂടെയാണ് സമനില പിടിച്ചത്. പത്തുപേരായി ചുരുങ്ങുമ്പോള്‍ 3-2 ല്‍ നില്‍ക്കുകയായിരുന്ന റയലിനെ അവസാന നാലു മിനിറ്റിനിടയില്‍ ക്രിസ്ത്യാനോ പെനാല്‍റ്റിയില്‍ നിന്നും അല്ലാതെയും നേടിയ ഗോളുകളായിരുന്നു ഒപ്പമെത്തിക്കാന്‍ തുണയായി മാറിയത്.