ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീം നായകന്‍ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഫേസ്ബുക്ക് വഴിയാണ് ഷ്വയ്ന്‍സ്റ്റീഗര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യൂറോ കപ്പ് സെമി ഫൈനലില്‍ ഷ്വയ്ന്‍സ്റ്റീഗറുടെ നേതൃത്വത്തിലറങ്ങിയ ജര്‍മ്മനി ആതിഥേയരായ ഫ്രാന്‍സിനോട് പരാജയപ്പെട്ടിരുന്നു.

ജര്‍മനിക്കായി 120 മത്സരങ്ങളില്‍ ദേശീയ ജേഴ്സി അണിഞ്ഞിട്ടുണ്ട് 31കാരനായ ഷ്വയ്ന്‍സ്റ്റീഗര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിശ്വസ്തനായ ഷ്വയ്ന്‍സ്റ്റീഗര്‍ 2014ല്‍ ലോകകപ്പ് ജയിച്ച ജര്‍മന്‍ ടീമില്‍ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ടെന്നീസ് താരം അനാ ഇവാനോവിച്ചുമായുള്ള ഷ്വയ്ന്‍സ്റ്റീഗറുടെ വിവാഹം അടുത്തിടെയാണ് നടന്നത്.

യുറോകപ്പിനിടെ പലമത്സരങ്ങളിലും പരിക്കിനെത്തുടര്‍ന്ന് മുഴുവവ്‍ സമയവും കളിക്കാന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ക്കായിരുന്നില്ല. നാല് യൂറോ കപ്പുകളിലും മൂന്ന് ലോകകപ്പുകളിലും ജര്‍മനിക്കായി കളിച്ചിട്ടുള്ള ഷ്വയ്ന്‍സ്റ്റീഗര്‍ ജര്‍മനിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാലാമത്തെ താരമാണ്. ജര്‍മന്‍ കുപ്പായത്തില്‍ 24 ഗോളുകളാണ് ഷ്വയ്ന്‍സ്റ്റീഗറുടെ സമ്പാദ്യം.