അമ്പയറുടെ തീരുമാനം പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന സിസിഷന്‍ റിവ്യൂ സിസ്റ്റം അഥവാ ഡി ആര്‍ എസ് നടപ്പാക്കേണ്ടെന്ന നിലപാടിലായിരുന്നു ഇതുവരെ ബിസിസിഐ. ബിസിസിഐ ഒഴികെ ഒട്ടുമിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ ഡിആര്‍എസിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

എന്നാല്‍ പഴയ നിലപാടില്‍ മാറ്റം വരുത്തുമെന്ന സൂചനയാണ് ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് താക്കൂര്‍ നല്‍കുന്നത്. ഒരു ശതമാനം പോലും പിഴവുണ്ടാകില്ലെന്ന് ഉറപ്പാണെങ്കില്‍ ഡിആര്‍എസ് നടപ്പാക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അനുരാഗ് താക്കൂര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു. 

ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗത്തില്‍ ഇത് സംബന്ധിച്ച് സംസാരിക്കുമെന്നും താക്കൂര്‍ അറിയിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ ആധുനിക സാങ്കേതിക വിദ്യകളോട് മുഖം തിരിച്ച് നിന്ന് കാര്യമില്ല, എന്നാല്‍ മനുഷ്യസഹജമായ പിഴവുകള്‍ പുതിയ ടെക്നോളജിയിലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ബിസിസിഐ പ്രസിഡന്‍റ് പറഞ്ഞു. 

ഡിആര്‍എസ് നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും ഏതാനും ദിവസം മുന്‍പ് പരസ്യമായി രംഗത്തെത്തിയിരുന്നു. ലോധ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കിയാല്‍ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് പങ്കെടുക്കാനാകില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. 

ഐപിഎല്ലിന് മുന്‍പ് ശേഷവും 15 ദിവസത്തെ ഇടവേള വേണമെന്നാണ് ലോധ സമിതി നിര്‍ദേശം. ജൂണ്‍ ഒന്നിനാണ് ചാംപ്യന്‍സ് ട്രോഫി തുടങ്ങുക. സാധാരണ ഐപിഎല്‍ അവസാനിക്കുന്നത് മെയ് അവസാനമാണ്. അതുകൊണ്ടുതന്നെ ഐ പി എല്‍, ചാംപ്യന്‍സ് ട്രോഫി ഇവയില്‍ ഒരെണ്ണത്തില്പങ്കെടുക്കാനാകൂ.