കായികലോകത്തെ പരമോന്നത പുരസ്‌കാര വേദിയില്‍ നേട്ടം കൊയ്ത് ഒളിമംപിക് ചാന്പ്യന്മാര്‍. റിയോ ഒളിംപിക്‌സിലെ സ്‌പ്രിന്റ് ട്രിപ്പിളിലൂടെ
ഉസൈന്‍ ബോള്‍ട്ട് മികച്ച പുരുഷ താരമായി. നാലു തവണ ലോറസ് പുരസ്‌കാരം നേടിയ റോജര്‍ ഫെഡററിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും
ബോള്‍ട്ടിന് കഴിഞ്ഞു.

ഒളിംപിക്‌സില്‍ മൂന്നു സ്വര്‍ണം നേടിയ അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് ആണ് മികച്ച വനിതാ താരം. ഇതിഹാസതാരം നാദിയാ കോമനേച്ചിയാണ് ബൈല്‍സിന് പുരസ്‌ക്കാരം നല്‍കിയത്. നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് ഏറ്റവും മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അത്ഭുത ജയം നേടിയ ലീസസ്റ്റര്‍ സിറ്റി മാനേജര്‍ ക്ലോഡിയോ റെനീറി സ്‌പിരിറ്റ് ഓഫ് സ്‌പോര്‍ട്സ് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ നിക്കോ റോസ്‌ബര്‍ഗും ആദരിക്കപ്പെട്ടു. ഒളിംപിക്‌സില്‍ മത്സരിച്ച അഭയാര്‍ത്ഥികളുടെ ടീമിനെ ആദരിച്ചതായിരുന്നു താരനിശയുടെ മറ്റൊരു സവിശേഷത.