ബ്രസീലും അര്‍ജന്റീനയും നാളെ നേര്‍ക്കുനേര്‍
റിയോഡി ജനീറോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നാളെ അർജന്റീന-ബ്രസീൽ പോരാട്ടം. ബെലോ ഹൊറിസോണ്ടൊയിലാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടം നടക്കുക. ബാഴ്സലോണയിലെ സഹതാരങ്ങളായ നെയ്മറുടെ ബ്രസീലും മെസിയുടെ അർജന്റീനയും നേർക്കുനേർ വരുമ്പോള്‍ ആരാധക പ്രതീക്ഷയും വാനോളം ഉയരും. പുലർച്ചെ അഞ്ചേകാലിനാണ് മത്സരം.
ലോകകപ്പ് സെമിയില്‍ ജര്‍മനിക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം ബ്രസീൽ ബെലോ ഹൊറിസോണ്ടോയിൽ പന്തുതട്ടുന്നത് ആദ്യം. നെയ്മറിനൊപ്പം ഗബ്രിയേൽ ജീസസും കുടീഞ്ഞോയും ആക്രണത്തിനുണ്ടാവുമെന്ന് ബ്രസീൽകോച്ച് വ്യക്തമാക്കിക്കഴിഞ്ഞു. 10 കളികളിൽ ആറ് ജയത്തോടെ 21 പോയിന്‍റുമായി മേഖലയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ.
പരുക്കേറ്റ മെസിയുടെ അഭാവത്തിൽ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുന്ന അർജന്‍റീന 16 പോയിന്റുമായി ആറാം സ്ഥാനത്താണ്. മെസി തിരിച്ചെത്തിയത് തന്നെയാണ് അർജന്റീനയുടെ ആശ്വാസം. കോപ്പ ചാമ്പ്യൻമാരായ ചിലെ പുലർച്ചെ രണ്ടിന് കൊളംബിയയെ നേരിടും. 17 പോയിന്റുള്ള കൊളംബിയ നാലും 16 പോയിന്റുള്ള ചിലെ അഞ്ചും സ്ഥാനങ്ങളിൽ. രണ്ടാമതുള്ള ഉറൂഗ്വേ ഇക്വഡോറിനെതിരെ. പുലർച്ചെ നാലരയ്ക്ക്. മറ്റ് മത്സരങ്ങളിൽ പരാഗ്വേ പെറുവിനെയും വെനസ്വേല ബൊളീവിയയെയും നേരിടും.