കിംഗ്സ്റ്റണ്‍: കിംഗ്സ്റ്റണില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മദ്ധ്യനിര ബാറ്റ്‌സ്‌മാന്‍മാരുടെ ചെറുത്തുനില്‍പ്പിന്റെ കരുത്തില്‍ വെസ്റ്റിന്‍ഡീസ് വീരോചിത സമനില നേടി. ഉറപ്പായും തോല്‍ക്കുമായിരുന്ന മല്‍സരത്തിലാണ് വെസ്റ്റിന്‍ഡീസ് സമനില കൈവരിച്ചത്. അതേസമയം നാലാംദിവസത്തെ ഭൂരിഭാഗം കളിയും മഴ അപഹരിച്ചതുകൊണ്ടാണ് സമനില വഴങ്ങേണ്ടിവന്നതെന്നാണ് ഇന്ത്യന്‍ ക്യാംപ് ആശ്വസിക്കുന്നത്. ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ച് സെഞ്ച്വറി നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.

വെസ്റ്റിന്‍ഡീസ്- ആദ്യ ഇന്നിംഗ്സില്‍ 196 & രണ്ടാം ഇന്നിംഗ്സില്‍ ആറിന് 388
ഇന്ത്യ- ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ ഒമ്പതിന് 500 റണ്‍സിന് ഡിക്ലയര്‍ ചെയ്തു


മഴയുടെ ആനുകൂല്യത്തില്‍ അഞ്ചാം നാളിലെക്ക് നീണ്ട കളിയില്‍ അവിശ്വസനീയമായ ചെറുത്തു നില്‍പ്പോടെയാണ് വെസ്റ്റ് ഇന്‍ഡീസ് സമനില സ്വന്തമാക്കിയത്. 137 റണ്‍സെടുത്ത റോസ്റ്റണ്‍ ചെയ്‌സിന്റെയും 64 റണ്‍സെടുത്ത ജേസര്‍ ഹോള്‍ഡറുടെയും മിന്നും പ്രകടനമാണ് ആതിഥേയര്‍ക്ക് സമനില നല്‍കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് എടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 500 റണ്‍സിനെ പിന്തുടര്‍ന്ന് നാലാം ദിനം രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡിസ് 16 ഓവറില്‍ 48റണ്‍സെടുത്തപ്പോഴേക്കും നാലുപേര്‍ കൂടാരത്തിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവസാന ദിനം സ്റ്റേഡിയത്തില്‍ വര്‍ദ്ധിത വീര്യത്തോടെ എത്തിയ വിന്റീസിന്റെ കളി ഏകദിന ശൈലിയിലായിരുന്നു. റോസ്റ്റണ്‍ ചെയ്‌സിന്‍ 137 റണ്‍സും ജേസര്‍ ഹോള്‍ഡര്‍ 64 റണ്‍സും അടിച്ചു കൂട്ടി. ജെര്‍മ്മെയിന്‍ ബ്ലാക്ക് വുഡ് 63 റണ്‍സെടുത്ത് പുറത്തായി.

ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് വിജയം നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഓഗസ്റ്റ് ഒമ്പതിനാണ് മൂന്നാം ടെസ്റ്റ്.