വിജയപാതയില്‍ തിരിച്ചെത്താനുള്ള ലിവര്‍പൂളിന്റെ മോഹങ്ങള്‍ക്ക് ഇനിയും കാത്തിരിക്കണം. ഹള്‍സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോറ്റത്. നാല്‍പ്പത്തി നാലാം മിനിറ്റില്‍ ആല്‍ഫ്രഡ് ഡിയയും എണ്‍പത്തിനാലാം മിനിറ്റില്‍ ഒമര്‍നിയാസെയുമാണ് ഹള്‍ സിറ്റിക്കായി ഗോളുകള്‍നേടിയത്.

കഴിഞ്ഞ സെപ്റ്റംപറില്‍ ലിവര്‍പൂളില്‍ നിന്നേറ്റ അഞ്ച് ഗോള്‍ തോല്‍വിക്ക് ഹള്‍ സിറ്റിയുടെ മധുരപ്രതികാരം. ലണ്ടന്‍ ഡെര്‍ബിയില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്‌സണലിനെ തോല്‍പ്പിച്ചു. പതിമൂന്നാം മിനിറ്റില്‍ മാര്‍ക്കസ് അലോണ്‍സോ അക്കൗണ്ട് തുറന്നു.

ഗോളിയുടെ പിഴവില്‍ നിന്ന് എണ്‍പത്തഞ്ചാം മിനിറ്റില്‍ ഫാബ്രിഗസ് ഗോള്‍ കണ്ടെത്തിയതോടെ പട്ടിക പൂര്‍ത്തിയായി. തൊണ്ണൂറാം മിനിറ്റില്‍ ജെറോള്‍ഡിന്റെ വകയായിരുന്നു ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍. 59 പോയിന്റുമായി ചെല്‍സിയാണ് പോയിന്റ് ടോബിളില്‍ ഒന്നാം സ്ഥാനത്ത്. ഗോള്‍ മഴ കണ്ട മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍കള്‍ക്ക് എവര്‍ട്ടണ്‍ ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു.റൊമേലു ലൂക്കാക്കുവിന്റെ ഹാട്രിക് മികവിലായിരുന്നു ജയം.

ജെര്‍മന്‍ ഡീഫോയുടെ ഇരട്ടഗോള്‍ മികവില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാണ്ട് തോല്‍പ്പിച്ചു. ലീഗിലെ മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് സതാംപ്ടനെയും സ്റ്റോക്ക് സിറ്റി വെസ്റ്റ് ബ്രോമിച്ചിനെയും തോല്‍പ്പിച്ചു.