കൊച്ചി: എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് നടത്തിയ ‘വെള്ളമടി’ ഗോള്‍ ആഘോഷത്തിനെതിരേ വിമര്‍ശനം ശക്തമാകുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചൂംഗ് ബൂട്ടിയ ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങള്‍ വിനീതിന്‍റെയും റിനോ ആന്‍റോയുടെയും ഗോള്‍ ആഘോഷത്തിനെതിരേ രംഗത്തുവന്നു. 

നേരത്തെ, ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിംഗാനെതിരേ വെളിപ്പെടുത്തലുകളുമായി മുന്‍ കോച്ച് റെനെ മ്യൂലൻസ്റ്റീന്‍ രംഗത്തുവന്നിരുന്നു. ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനു തലേന്ന് ജിംഗാന്‍ രാവേറെ മദ്യപിച്ചിരിക്കുകയായിരുന്നു എന്നാണ് റെനെ ആരോപിച്ചത്. ജിംഗാനു പിന്തുണ നല്‍കുന്നതിനുവേണ്ടിയാണ് റിനോയും വിനീതും ഗോളടിച്ചശേഷം മദ്യപിക്കുന്നതു പോലുള്ള അംഗവിക്ഷേപം നടത്തിയതെന്നാണ് ആരോപണം.

സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി നിന്നിരുന്ന പലരും മലയാളി താരങ്ങളുടെ ആഘോഷത്തെ അഹങ്കാരമെന്നാണ് വിശേഷിപ്പിക്കുന്നത്. കോച്ചിനേക്കാള്‍ കളിക്കാരും ഫാന്‍സും വലുതാവുമ്പോള്‍ കളി കളിയല്ലാതാവും. ഫുട്ബോളില്‍ കോച്ചാണ് എല്ലാം. കളിക്കാര്‍ അയാള്‍ക്കൊപ്പം ഉയര്‍ന്നില്ല. എല്ലാവരും കൂടി പുകച്ചു പുറത്തുചാടിച്ചുവെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. കളി പറഞ്ഞു തന്ന ആശാന്‍റെ നെഞ്ചത്ത് തന്നെ പൊങ്കലയിട്ട ശിഷ്യന്മാര്‍ ഒരിക്കലും നന്നാകില്ലെന്ന് മറ്റു ചിലര്‍.

അതേസമയം, താന്‍ മദ്യപാനിയല്ലെന്നും റെനെയ്ക്ക് ഉചിത സമയത്ത് മറുപടി നല്‍കുമെന്നും സന്ദേശ് ജിംഗാന്‍ പ്രതികരിച്ചു. ഗോവയ്‌ക്കെതിരായ തോല്‍വിക്കുശേഷമായിരുന്നു ജിംഗാന്‍റെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്കും ചിലത് പറയാനുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ബംഗളൂരു എഫ്‌സിയുമായുള്ള തോല്‍വിക്കുശേഷമാണ് റെനെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടുന്നത്.