യുസേബിയോയ്ക്കും ലൂയിസ് ഫിഗോയ്ക്കും മേലെ ക്രിസ്റ്റ്യാനോ
പാരീസ്: ഇതിഹാസ താരങ്ങളായ യുസേബിയോയ്ക്കും ലൂയിസ് ഫിഗോയ്ക്കും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് യൂറോകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. പരുക്കേറ്റ് ആദ്യപകുതിയിൽ തന്നെ കണ്ണീരോടെകളംവിട്ടെങ്കിലും അന്തിമ ചിരി റൊണാൾഡോയുടെതായിരുന്നു.
ചരിത്രനേട്ടത്തിലേക്ക് പറങ്കിപ്പടയെ നയിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരുന്നത് ദുർവിധി. ദിമിത്രി പായെറ്റുമായി കൂട്ടിയിടിച്ചതോടെ കാൽമുട്ടിന് പരുക്ക്. പരുക്ക് വകവയ്ക്കാതെ വൈദ്യസഹായത്തോടെ രണ്ടുതവണ കളിതുടരാൻ ശ്രമിച്ചെങ്കിലും റൊണാൾഡോയ്ക്ക് വേദന സഹിക്കാനായില്ല.
ആരാധകരുടെ ഹൃദയം തകർത്ത്, പടയാളികളെ തനിച്ചാക്കി ഇരുപത്തിയഞ്ചാം മിനിറ്റിൽ നായകൻ കണ്ണീരോടെ കളത്തിന് പുറത്തേക്ക് ക്രിസ്റ്റ്യാനോ പോയി.
ചികിത്സയ്ക്ക് ശേഷം ഡഗ്ഔട്ടിൽ തിരിച്ചെത്തിയ നായകൻ ആവേശംപകർന്നും നിർദേശങ്ങൾ നൽകിയും ടീമിനൊപ്പം നിന്നു. ലോംഗ് വിസിൽ മുഴങ്ങിയപ്പോൾ റൊണാൾഡോ യൂറോപ്പിന്‍റെ നെറുകയിൽ. ഒപ്പം മെസ്സിക്ക് കിട്ടാത്ത രാജ്യന്തര കിരീടമെന്ന നേട്ടവും സ്വന്തം.