കാവേരി വിഷയത്തില്‍ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്.

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഐപിഎല്‍ മത്സരങ്ങള്‍ ഇനി പൂനെയില്‍ നടക്കും. കാവേരി വിഷയത്തില്‍ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്. നേരത്തെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മത്സരം പൂനെയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പൂനെ സൂപ്പര്‍ ജയന്‍റസിന്‍റെ ഹോം ഗ്രൗണ്ടായിരുന്നിത്. ചെന്നൈ ക്യാപ്റ്റന്‍ ധോണിക്ക് ഇവിടെയുള്ള പിന്തുണയും ചെന്നൈ സൂപ്പര്‍ കിങ്സിന് ഗുണം ചെയ്യും. 

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം വേദിയായി നാല് നഗരങ്ങളാണ് പരിഗണനയിലുണ്ടായിരുന്നത്. ആദ്യ പരിഗണന വിശാഖപട്ടണത്തിനാണെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വലിയ ആരാധക പിന്തുണയും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനവുമായ കേരളത്തിനും സാധ്യതകളുണ്ട്. നേരത്തെയും മത്സരം കാര്യവട്ടത്തേക്ക് മാറ്റാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നിരുന്നു.

പൂനെയ്ക്ക് പുറമെ രാജ്കോട്ടായിരുന്നു പരിഗണനയിലുണ്ടായിരുന്ന വേദി. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.