ബംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. നായകന്‍ വിരാട് കോഹ്‌ലിയുടേയും എബി ഡിവില്യേഴ്‌സിന്റേയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 144 റണ്‍സിന്റെ ജയമാണ് ബാംഗളൂര്‍ കുറിച്ചത്. മറുപടി ബാറ്റിംഗില്‍ ബാംഗളൂരിന്‍റെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറിയ ഗുജറാത്ത് 104 റണ്‍സില്‍ ഓള്‍ഔട്ടായി. 

ഒരു തോല്‍വി പ്ലേഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ ജയം നേടണമെന്ന് ഉറച്ച ലക്ഷ്യത്തിലാണ് ബാംഗളൂര്‍ ബാറ്റിംഗ് ആരംഭിച്ചത്. വമ്പനടിക്കാരനായ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍(13 പന്തില്‍ 6) മടങ്ങിയതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്‌ലിയും ഡിവില്യേഴ്‌സുമാണ് ബാംഗളൂരിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സീസണിലെ മൂന്നാം സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. അഞ്ചു ഫോറും എട്ടു സിക്‌സറുമടക്കം 55 പന്തില്‍ 109 റണ്‍സാണ് കോഹ്‌ലി നേടിയത്. ഡിവില്യേഴ്‌സ് പുറത്താകാതെ 52 പന്തില്‍ 129 റണ്‍സാണ് എടുത്തത്. 43 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്യേഴ്‌സിന്റെ ബാറ്റില്‍ നിന്നു 10 ഫോറും 12 സിക്‌സുമാണ് പിറന്നത്.

മറുപടി ബാറ്റിംഗിനിറങ്ങി ഗുജറാത്തിന് ആദ്യം നഷ്ടമായത് ഏഴു റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിന്റെ വിക്കറ്റാണ്. പിന്നാലെ മക്കലം(11) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ വിജയപ്രതീക്ഷ അവസാനിച്ചു. മൂന്നു പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത് 38 പന്തില്‍ 37 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ലയണ്‍സിന്റെ ടോപ് സ്‌കോറര്‍. ബാംഗളൂരുവിനുവേണ്ടി ക്രിസ് ജോര്‍ദാന്‍ നാലുവിക്കറ്റും ചാഹല്‍ മൂന്നു വിക്കറ്റും വീഴ്ത്തി. സുരേഷ് റെയ്‌നയില്ലാതിറങ്ങിയ ഗുജറാത്തിനെ നയിച്ചത് മക്കല്ലമാണ്.