മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. ആദ്യ ടെസ്റ്റ് തോറ്റ ഇംഗ്ലണ്ട്, രണ്ടാം ടെസ്റ്റില്‍ വ്യക്തമായ മേല്‍ക്കൈ നേടി കഴിഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 391 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ഇംഗ്ലണ്ട് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 98 എന്ന നിലയിലാണ്. ഒമ്പതു വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് ഇപ്പോള്‍ 489 റണ്‍സിന്റെ കൂറ്റന്‍ ലീഡുണ്ട്.

നാലിന് 57 എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ പാകിസ്ഥാന്‍ 198 റണ്‍സിന് പുറത്താകുകയായിരുന്നു. 52 റണ്‍സെടുത്ത മിസ്ബാ ഉള്‍ ഹഖ് മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. വഹാബ് റിയാസ്, ഷാന്‍ മസൂദ് എന്നിവര്‍ 39 റണ്‍സ് വീതം നേടി. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്ക്സ് നാലു വിക്കറ്റെടുത്തപ്പോള്‍ മൊയിന്‍ അലി, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പാകിസ്ഥാനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി അലിസ്റ്റയര്‍ കുക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ രണ്ടാം ഇന്നിംഗ്സില്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 24 റണ്‍സെടുത്ത അലക്‌സ് ഹെയ്‌ല്‍സിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്.