ബര്‍മിംഗ്ഹാം: ഇങ്ങനെ തോല്‍ക്കാന്‍ പാക്കിസ്ഥാന് മാത്രമെ കഴിയൂ. ആദ്യ ഇന്നിംഗ്സില്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 141 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവസാന ദിനം 80 ഓവറില്‍ 343 റണ്‍സിന്റെ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ 201 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തശേഷമായിരുന്നു പാക്കിസ്ഥാന്റെ അവിശ്വസനീയ തകര്‍ച്ച. ജയത്തോടെ ഇംഗ്ലണ്ട് നാലു മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 297, 445/6, പാക്കിസ്ഥാന്‍ 400, 201. മോയിന്‍ അലിയാണ് കളിയിലെ കേമന്‍.

414/5 എന്ന സ്കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 445 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പാക്കിസ്ഥാന് ജയിക്കാന്‍ 343 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ട് റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും സാമി അസ്‌ലാമും(70), അസ്ഹര്‍ അലിയും(38) ചേര്‍ന്ന് പാക്കിസ്ഥാന് സമനില പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും പുറത്തായശേഷം പാക്കിസ്ഥാന്‍ മധ്യനിര തകര്‍ന്നടിഞ്ഞു.

യൂനിസ് ഖാന്‍(4), മിസ്ബാ ഉള്‍ ഹഖ്(10), ആസാദ് ഷഫീഖ്(0), സര്‍ഫ്രാസ് അഹമ്മദ്(0), യാസിര്‍ ഷാ(7) എന്നിവര്‍ വന്നപോലെ മടങ്ങി. 124/3 എന്ന സ്കോറില്‍ നിന്ന് 125/7 ലേക്ക് പാക്കിസ്ഥാന്‍ കൂപ്പുകതുത്തി. വാലറ്റത്ത് സൊഹൈല്‍ ഖാന്‍(36) നടത്തിയ ചെറുത്തുനില്‍പ്പ് അവരുടെ തോല്‍വിഭാരം കുറച്ചു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍, ബ്രോഡ്, ഫിന്‍, വോക്സ്, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.