41 പന്തില്‍ 58 റണ്‍സ് നേടിയ ഹെയില്‍സ് ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു

കാര്‍ഡിഫ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ അലക്സ് ഹെയില്‍സിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ടിന് വിജയം. 149 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്‍റെ മുന്‍നിര തകര്‍ന്നെങ്കിലും ഹെയില്‍സ് രക്ഷകനായി അവതരിക്കുകയാരുന്നു. 41 പന്തില്‍ 58 റണ്‍സ് നേടിയ ഹെയില്‍സ് ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

50 റണ്‍സ് നേടുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷും ചാഹലും പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനാകാത്തത് തിരിച്ചടിയായി. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹല്‍, ഭുവനേശ്വര്‍, പാണ്ഡ്യ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്‍മാരായ ജാസണ്‍ റോയ് 15 ഉം ബട്ട്ലര്‍ 14 റണ്‍സ് നേടി ഉമേഷിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 9 റണ്‍സ് നേടിയ റൂട്ടിന്‍റെ വിക്കറ്റ് ചാഹല്‍ തെറിപ്പിക്കുകയായിരുന്നു. ഹെയില്‍സിന് പുറമെ ബെയര്‍സ്റ്റോ 28 റണ്‍സുമായി മികച്ച പ്രകടനം നടത്തി. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി ട്വന്‍റി പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് ഒപ്പമെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണെടുത്തത്. മൂന്ന് വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നായകന്‍ വിരാട് കോലിയും റെയ്‌നയും എംഎസ് ധോണിയും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ചയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ജേക്ക് ബാളിന്‍റെ പന്തില്‍ ബട്ട്ലര്‍ പിടിച്ച് പുറത്താകുമ്പോള്‍ 6 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. രോഹിതിന് പിന്നാലെ 10 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ റണ്‍ഔട്ടായി. ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ച് കെഎല്‍ രാഹുലിന് പിടിച്ച് നില്‍ക്കാനായില്ല. 

ആറ് റണ്‍സ് നേടിയ രാഹുലിനെ പ്ലങ്കറ്റ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് കണ്ടത് റെയ്‌മയും കോലിയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 27 റണ്‍സെടുത്ത് റെയ്‌ന പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ച കോലി 47ല്‍ വീണു. പിന്നീട് ധോണിയും പാണ്ഡ്യയുടെ ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ധോണി 24 പന്തില്‍ 32 റണ്‍സും പാണ്ഡ്യ 10 പന്തില്‍ 12 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.