ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ യുണൈറ്റഡിന് അട്ടിമറി തോല്‍വി. വെസ്റ്റ് ഹാമാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്.   

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തി. ബ്രൈറ്റണിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് സിറ്റി വീഴ്ത്തി. 29-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗാണ് ആദ്യം ഗോള്‍ നേടിയത്. അറുപത്തിയഞ്ചാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ മികച്ച ഫിനിഷിൽ സിറ്റി ജയം പൂര്‍ത്തിയാക്കി. സീസണില്‍ സിറ്റിയുടെ ആറാം ജയമാണിത്. ഏഴ് കളിയിൽ സിറ്റിക്ക് 19 പോയിന്‍റായി. ലിവര്‍പൂളിനും 19 പോയിന്‍റുണ്ടെങ്കിലും മികച്ച ഗോള്‍ശരാശരിയിലാണ് സിറ്റി മുന്നിലെത്തിയത്. 

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കഷ്ടകാലം മാറുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് വീണ്ടും തോറ്റു. വെസ്റ്റ് ഹാമാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വെസ്റ്റ് ഹാമിന്‍റെ ജയം. അഞ്ചാം മിനിറ്റിൽ ഫെലിപ്പെ ആന്‍ഡേഴ്സന്‍റെ ഗോളില്‍ യുണൈറ്റഡ് പിന്നിലായി, നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ലിന്‍ഡെലോഫിന്‍റെ സെൽഫ്ഗോളില്‍ വെസ്റ്റ് ഹാം ലീഡുയര്‍ത്തി.

74-ാ മിനിറ്റിൽ അര്‍ണോറ്റോവിച്ചിന്‍റെ ഗോളില്‍ വെസ്റ്റ് ഹാം ജയം പൂര്‍ത്തിയാക്കി. എഴുപത്തിയൊന്നാം മിനിറ്റില്‍ മാര്‍ക്കസ് റഷ്ഫോര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്. ഏഴ് മത്സരങ്ങള്‍ കഴിയമ്പോള്‍ യുണൈറ്റഡിന് 10 പോയിന്‍റ് മാത്രമാണുള്ളത്. 1989ന് ശേഷം യുണൈറ്റഡിന്‍റെ ഏറ്റവും മോശം തുടക്കമാണിത്. ചാംപ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച വലന്‍സിയക്കെതിരായാണ് യുണൈറ്റഡ് ഇനിയിറങ്ങുന്നത്.