പൂണെ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപണം. പൂണെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയെന്ന് സുപ്രീം കോടതി പുറത്താക്കിയ ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ആരോപിക്കുന്നത്. പിച്ച് നിര്‍മ്മാണത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും ഇക്കാര്യം പുറത്തുകൊണ്ട് വരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

സുപ്രീം കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മഹാവ്യാധിയാണ്, ഈ കുഴപ്പത്തിന്‍റെ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്, ആളുകള്‍ യാതൊരു തെളിവും ഇല്ലാതെ ആരോപണം ഉന്നയിക്കുകയാണ്, അതിനാലാണ് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്, അവര്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കട്ടെ, അപ്പോഴറിയാം ഇത്തരം പിച്ചുണ്ടാക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന്
ഷിര്‍ക്കെ പറയുന്നു

2013ല്‍ ഐപിഎല്‍ ഒത്തുകളി പുറത്ത് വന്നപ്പോള്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവരേയും ബിസിസിഐ പുറത്താക്കിയെന്നും ഇപ്പോള്‍ സുപ്രീം കോടതി നിയോഗിച്ച ഉദ്യോഗസ്ഥര്‍ 'പിച്ച് ഒത്തുകളിയില്‍' എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറയുന്നു. 

പൂണെ പിച്ച് നേരത്തെ തന്നെ സീമര്‍മാരെ തുണക്കുന്നതാണെന്നും ഇത് അട്ടിമറിച്ചത് ആരെന്ന് കണ്ടെത്തണമെന്നും ഇംഗ്ലണ്ടില്‍ നിന്ന് ടെസ്റ്റ് പരമ്പര കാണാനായി മാത്രം ഇന്ത്യയിലെത്തിയ ഷിര്‍ക്കെ ആവശ്യപ്പെടുന്നു.