കൊച്ചി: ഐ ലീഗ് ഫുട്‌ബോളിനായി ടീമുകള്‍ ഒരുങ്ങി. അടുത്തമാസം ഏഴിന് ലീഗ് മത്സരങ്ങള്‍ തുടങ്ങും. ഐ ലീഗും ഐസ്എല്‍ ലയനത്തോട് എതിര്‍പ്പില്ലെന്ന് ബംഗലൂരു എഫ് സി താരം സുനില്‍ ഛേത്രി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐഎസ്എല്‍ ആരവങ്ങളില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ ഐ ലീഗിന്റെ പത്താംപതിപ്പിന് പത്ത് ടീമുകള്‍ തയ്യാര്‍. ചെന്നൈ സിറ്റി എഫ്‌സിയും മിനെര്‍വ പഞ്ചാബ് എഫ്‌സിയുമാണ് നവാഗതര്‍. ടൂര്‍ണമെന്റിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 2014ല്‍ അയോഗ്യരാക്കപ്പെട്ട ഗോവന്‍ ക്ലബ്ബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് തിരിച്ച് വരവിന്റെ സീസണ്‍. അടുത്തമാസം ഏഴിന് ബംഗലൂരുവില്‍ ചാമ്പ്യന്‍മാരും എഎഫ്‌സി കപ്പിന്റ റണ്ണേഴ്‌സ് അപ്പിന്റെ തിളക്കവുമായെത്തുന്ന ബംഗളൂരു എഫ്‌സിയും ഷില്ലോങ് ലജോങ്ങും തമ്മിലാണ് ഉദ്ഘാടന മത്സരം. ഐസ്എല്ലിന്റെ ആവേശത്തിനിടയിലും ഐ ലീഗിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്ന് പറഞ്ഞ ബംഗലൂരു എഫ്‌സി താരം സുനില്‍ ഛേത്രി ഐലീഗുംഐഎസ്എല്ലും ചേര്‍ത്ത് ഒറ്റ ടൂര്‍ണമെന്റാക്കുന്നതിനേയും സ്വാഗതം ചെയ്തു.

ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച ഛേത്രി കേരള ബ്ലാസ്റ്റേഴ്‌സ് അതിശയിപ്പിച്ചെന്നും പറഞ്ഞു.