സീനിയര്‍ ബൗളര്‍മാരില്‍നിന്നും ടീം സ്റ്റാഫില്‍നിന്നു മൂന്ന് കാര്യങ്ങളാണ് പഠിച്ചത്. പ്രൊഫഷണലിസം, പക്വത, ഉത്തരവാദിത്വം. ഭുവി ഒരു സ്‌ട്രൈക്ക് ബൗളറാണ്... 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ സെലക്‌ടര്‍മാരുടെ തീരുമാനം ശരിയെന്ന് തെളിയിക്കുകയാണ് പേസര്‍ ഖലീല്‍ അഹമ്മദ്. മഴ കളിച്ച മെല്‍ബണ്‍ ടി20യില്‍ ഓസീസിനെ ചെറിയ സ്കോറില്‍ ചുരുട്ടിക്കെട്ടിയത് തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഖലീലിന്‍റെ കൂടി മികവായിരുന്നു. ബ്രിസ്ബേനില്‍ നടന്ന ആദ്യ ടി20യില്‍ കൊണ്ട തല്ലിന് തിരിച്ചടി നല്‍കുകയായിരുന്നു മെല്‍ബണില്‍ താരം.

ഈ ഗംഭീരന്‍ തിരിച്ചുവരവിന് പിന്നാലെ മനസുതുറന്നിരിക്കുകയാണ് ഖലീല്‍. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മികച്ച ലൈനും ലെങ്തും ഏതെന്ന് തിരിച്ചറിയുക പ്രയാസം. ഓസീസിനെ പോലൊരു ടീമിനെതിരെ അനായാസം കളിക്കാനാകില്ല. വാലറ്റംവരെ അവര്‍ പൊരുതിനോക്കും. എന്നാല്‍ ഭുവിക്കൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്തത് മികച്ച അനുഭവമാണെന്ന് ഖലീല്‍ പറയുന്നു.

സീനിയര്‍ ബൗളര്‍മാരില്‍നിന്നും ടീം സ്റ്റാഫില്‍നിന്നു മൂന്ന് കാര്യങ്ങളാണ് പഠിച്ചത്. പ്രൊഫഷണലിസം, പക്വത, ഉത്തരവാദിത്വം. ഭുവി ഒരു സ്‌ട്രൈക്ക് ബൗളറാണ്. വിക്കറ്റുകളുമായി പ്രതിബദ്ധതയോടെ ടീമിനെ നയിക്കുന്നു. ഒരു പ്രത്യേക ലൈനിലും ലെങ്തിലുമാണ് പന്തെറിയുന്നത്. മൂന്ന് ഫോര്‍മാറ്റിലും വളരെയധികം ഉത്തരവാദിത്വത്തോടെ കളിക്കുന്നു. ഇത് ഭുവിയില്‍ നിന്ന് പഠിക്കേണ്ട കാര്യമാണെന്നും ഖലീല്‍ പറഞ്ഞു.