ഇന്നിംഗ്സ് തോല്‍വിക്കരികെ ഇന്ത്യ. 32 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 66 റണ്‍സ്.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച. 32 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 66 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാന്‍മാരായ മുരളി വിജയി, കെ.എല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓള്‍റൗണ്ടര്‍മാരായ പാണ്ഡ്യയും അശ്വിനുമാണ് ക്രീസില്‍. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 224 റണ്‍സ് കൂടി വേണം. നാല് വിക്കറ്റുമായി ബ്രോഡാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഏഴിന് 396 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ആറ് വിക്കറ്റിന് 357 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ട് 40 റണ്‍സെടുത്ത കുറന്‍ പുറത്തായതോടെ 289 റണ്‍സ് ലീഡുമായി ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 137 റണ്‍സെടുത്ത വോക്‌സ് പുറത്താവാതെ നിന്നു. ബെയര്‍‌സ്റ്റോ(93) അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും പാണ്ഡ്യയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ അക്കൗണ്ട് തുറക്കും മുന്‍പ് മുരളി വിജയിയെ മടക്കി ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി. ഓപ്പണര്‍ രാഹുല്‍ 10 റണ്‍സുമായി ആന്‍ഡേഴ്‌സണ് തന്നെ കീഴടങ്ങി. രഹാനെ 13 റണ്‍സെടുത്തും പൂജാര 17 റണ്‍സെടുത്തും പുറത്തായതോടെ 50-4 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. ബ്രോഡിനാണ് ഇരുവരുടെയും വിക്കറ്റ്. അല്‍പസമയത്തിന്ശേഷം അടുത്തടുത്ത പന്തുകളില്‍ കോലിയെയും കാര്‍ത്തികിനെയും മടക്കി ബ്രോഡ് വീണ്ടും വില്ലനായി. ഇനി പ്രതീക്ഷ രണ്ട് ഓള്‍റൗണ്ടര്‍മാരിലും വാലറ്റത്തിലും മാത്രം.