ചേട്ടന്‍മാര്‍ക്ക് പിന്നാലെ അനിയന്‍മാരും; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ കുഞ്ഞന്‍ സ്‌കോറില്‍ പുറത്ത്
നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 17 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ അക്കൗണ്ട് തുറക്കും മുമ്പ് വീണു.
തിരുവനന്തപുരം: ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ സീനിയര്‍ ടീം 92 റണ്‍സിന് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ എ ടീമും കുറഞ്ഞ സ്കോറില്‍ പുറത്തായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ‍് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 121 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത സിദ്ദേശ് ലാഡ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍(23), ദീപക് ചാഹര്‍(21) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു രണ്ടു പേര്‍.
നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 17 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ അക്കൗണ്ട് തുറക്കും മുമ്പ് വീണപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ഋഷഭ് പന്ത് ഏഴ് റണ്‍സെടുത്ത് പുറത്തായി.
ഏഴോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജാമി ഓവര്‍ടണ്‍ ആണ് ഇന്ത്യയെ തകര്‍ത്തത്. ടോം ബെയ്‌ലി രണ്ടും ലൂയിസ് ഗ്രിഗറി, മാത്യു കാര്‍ട്ടര്‍, സ്റ്റീവന്‍ മുല്ലാനി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ഒരുഘട്ടത്തില്‍ 72/7 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ 100 പോലും കടക്കില്ലെന്ന് തോന്നിച്ചെങ്കിലും അക്സര്‍ പട്ടേലും ദീപക് ചാഹറും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്.ർ