ധര്‍മ്മശാല: ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി നിര്‍ത്തിയടത്തുനിന്നാണ് ഏകദിന പരമ്പരയില്‍ കൊഹ്‌ലി തുടങ്ങിയത്. കൊഹ്‌ലിയുടെ മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റും 101 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പുറത്താകാതെ 85 റണ്‍സെടുത്ത വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 81 പന്ത് നേരിട്ട കൊഹ്‌ലി ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുകളും നേടി. അജിന്‍ക്യ രഹാനെ 33 റണ്‍സും നായകന്‍ ധോണി 21 റണ്‍സും നേടി. ഇന്ത്യ വിജയത്തില്‍ എത്തുമ്പോള്‍ 10 റണ്‍സോടെ കേദാര്‍ ജാദവായിരുന്നു കൊഹ്‌ലിക്കൊപ്പം ക്രീസിലുണ്ടായിരുന്നത്. ന്യൂസിലാന്‍ഡിനുവേണ്ടി ബ്രെയ്‌സ്‌വെല്‍, നീഷാം, സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി. കൊഹ്‌ലിയുമായുള്ള ആശയകുഴപ്പത്തില്‍ ധോണി റണ്ണൗട്ടായാണ് പുറത്തായത്.

സ്‌കോര്‍- ന്യൂസിലാന്‍ഡ് 43.5 ഓവറില്‍ 190ന് പുറത്ത് & ഇന്ത്യ ഓവറില്‍ 33.1 ഓവറില്‍ നാലിന് 194

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ന്യൂസിലാന്‍ഡ് 43.5 ഓവറില്‍ 190 റണ്‍സിന് പുറത്താകുകയായിരുന്നു. ഒരവസരത്തില്‍ ഏഴിന് 65 എന്ന നിലയിലേക്ക് തകര്‍ന്നുപോയ ന്യൂസിലാന്‍ഡിനെ കരകയറ്റിയത് ഓപ്പണര്‍ ടോം ലഥാമിന്റെ അപരാജിത പോരാട്ടമാണ്. വാലറ്റത്ത് ടിം സൗത്തി നടത്തിയ വെടിക്കെട്ടാണ് കീവികളുടെ സ്‌കോര്‍ 190 വരെ എത്തിച്ചത്. ടോം ലഥാം പുറത്താകാതെ 79 റണ്‍സും ടിം സൗത്തി 55 റണ്‍സും നേടി. 98 പന്തില്‍നിന്നാണ് ലഥാം 79 റണ്‍സെടുത്തത്. ഇതില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും ഉണ്ടായിരുന്നു. 45 പന്ത് നേരിട്ട സൗത്തി ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പടെയാണ് 55 റണ്‍സെടുത്തത്.

അരങ്ങേറ്റ ഏകദിനം കളിച്ച ഹര്‍ദ്ദിക് പാണ്ഡ്യയും ഉമേഷ് യാദവും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന്റെ മുന്‍നിരയെ തകര്‍ത്തത്. ഹര്‍ദ്ദിക് പാണ്ഡ്യ, അമിത് മിശ്ര എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍, ഉമേഷ് യാദവ്, കേദാര്‍ യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ന്യൂസിലാന്‍ഡ് മുന്‍നിരയില്‍ ടോം ലഥാം ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മാര്‍ട്ടിന്‍ ഗപ്‌ടില്‍ 12 റണ്‍സെടുത്ത് പുറത്തായി. കെയ്ന്‍ വില്യംസണ്‍(മൂന്ന്), റോസ് ടെയ്‌ലര്‍(പൂജ്യം), കോറി ആന്‍ഡേഴ്‌സണ്‍(നാല്), ലുക്ക് റോഞ്ചി(പൂജ്യം) എന്നിവരെ അതിവേഗം പുറത്താക്കാന്‍ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യ നേടിയെടുത്ത മുന്‍തൂക്കം നിലനിര്‍ത്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അവസാന വിക്കറ്റുകളില്‍ സൗത്തിയും ലഥാമും ആഞ്ഞടിച്ചപ്പോള്‍ കീവികളുടെ സ്‌കോര്‍ 190 വരെ എത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്.

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഒക്‌ടോബര്‍ 20ന് ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടക്കും.