കൊളംബോ: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. 168 റണ്‍സിനാണ് ഇന്ത്യ, ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 70 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ്‌ സ്‌കോറര്‍. ഇന്ത്യയ്‌ക്ക് വേണ്ടി ജസ്‌പ്രീത് ബംറ, ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍നിന്ന് നയിച്ച വിരാട് കോലിയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി(131), രോഹിത് ശര്‍മ്മ(104) എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 350 റണ്‍സെടുത്തു. ഇന്ത്യയ്‌ക്ക് വേണ്ടി മനീഷ് പാണ്ഡെ 50 റണ്‍സും എം എസ് ധോണി 49 റണ്‍സും എടുത്തു. ശ്രീലങ്കയ്‌ക്കുവേണ്ടി എയ്‌ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റും വിശ്വ, ഫെര്‍ണാണ്ടോ, അകില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഏകദിന ക്രിക്കറ്റിലെ ഇരുപത്തിയൊമ്പതാമത്തെ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വെറും 96 പന്ത് നേരിട്ട കോലി 17 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. രോഹിത് ശര്‍മ്മയുടെ പതിമൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് കൊളംബോയില്‍ നേടിയത്. 88 പന്ത് മാത്രം നേരിട്ട രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. കോലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.