മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്

കാര്‍ഡിഫ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ജേക്ക് ബാളിന്‍റെ പന്തില്‍ ബട്ട്ലര്‍ പിടിച്ച് പുറത്താകുമ്പോള്‍ 6 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം.

രോഹിതിന് പിന്നാലെ 10 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ റണ്‍ഔട്ടായി. ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ച് കെഎല്‍ രാഹുലിന് പിടിച്ച് നില്‍ക്കാനായില്ല. ആറ് റണ്‍സ് നേടിയ രാഹുലിനെ പ്ലങ്കറ്റ് ക്ലീന്‍ ബൗള്‍ഡാക്കി. 22 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ആദ്യ മൂന്ന് വിക്കറ്റും നഷ്ടമായത്.

നായകന്‍ വിരാട് കോലി ക്രീസിലുള്ളതാണ് ഇന്ത്യക്ക് ആശ്വാസം. കോലിക്ക് പിന്തുണയുമായി റെയ്നയും ക്രീസിലുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 11.3 ഓവറില്‍ 3 വിക്കറ്റിന് 74 റണ്‍സ് നേടിയിട്ടുണ്ട്.

ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇംഗ്ലണ്ട് ടീമില്‍ മോയിന്‍ അലിക്ക് പകരം ജാക് ബോള്‍ അന്തിമ ഇലവനിലെത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയാരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.