ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷട്ത്തിലാണ് 198 റണ്‍സ് അടിച്ചെടുത്തത്. ഹാര്‍ദിക് പാണ്ഡ്യക്ക് നാല് വിക്കറ്റ് വീഴ്ത്തി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ മൂന്നാമത്തേയും അവസാനത്തേയും ട്വന്റി20യില്‍ ഇന്ത്യക്ക് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷട്ത്തിലാണ് 198 റണ്‍സ് അടിച്ചെടുത്തത്. 67 റണ്‍സെടുത്ത ജേസണ്‍ റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. സിദ്ധാര്‍ത്ഥ് കൗളും ദീപക് ചാഹറും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. 

തകര്‍പ്പന്‍ തുടക്കമാണ് റോയും ജോസ് ബട്‌ലറും (21 പന്തില്‍ 34) ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബട്‌ലറെ കൗള്‍ പുറത്താക്കി. പിന്നാലെ എത്തിയ അലക്‌സ് ഹെയ്ല്‍സും (24 പന്തില്‍ 30) സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനം ഇംഗ്ലിഷ് മധ്യനിരയുടെ നടുവൊടിച്ചു. 

ഹെയ്ല്‍സ്, ഓയിന്‍ മോര്‍ഗന്‍ (9 പന്തില്‍ 6), ബെന്‍ സ്‌റ്റോക്‌സ് (10 പന്തില്‍ 14), ജോണി ബെയര്‍സ്‌റ്റോ (10 പന്തില്‍ 14) എന്നിവരെ പാണ്ഡ്യ മടക്കി അയച്ചു. ഡേവിഡ് ബില്ലി (രണ്ട് പന്തില്‍ ഒന്ന്)യെ ഉമേഷ് യാദവും തിരിച്ചയച്ചതോടെ ഇതിലും വലിയ സ്‌കോര്‍ നേടുന്നതില്‍ ഇംഗ്ലണ്ട് പിറകോട്ട് പോയി. ഇന്ത്യക്ക് വേണ്ടി പാണ്ഡ്യക്ക് പുറമേ കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ഇരു ടീമുകളും പങ്കിട്ടിരുന്നു.