കാണ്‍പൂര്‍: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 148 റണ്‍സ് വിജയലക്ഷ്യം. മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. ഓപ്പണറായി എത്തിയ ക്യാപ്റ്റന്‍ കൊഹ്‌ലി കെഎല്‍ രാഹുലുമൊത്ത് 34 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കമിട്ടു. 8 റണ്‍സെടുത്ത രാഹുല്‍ പുറത്തായശേഷം കൊഹ്‌ലിയും റെയ്നയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതിനിടെയാണ് മൊയീന്‍ അലിയുടെ പന്തില്‍ കൊഹ്‌ലി(29) വീണത്. 55 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍.

പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടായി. സ്കോര്‍ 75ല്‍ നില്‍ക്കെ യുവരാജ് സിംഗ്(12), 95ല്‍ റെയ്ന(34), 98ല്‍ മനീഷ് പാണ്ഡെ(3) എന്നിവരെ കൂടി നഷ്ടമായതോടെ മികച്ച സ്കോറെന്ന ഇന്ത്യന്‍ ലക്ഷ്യം അകന്നു. വമ്പനടിക്കാരനായ ഹര്‍ദ്ദീക് പാണ്ഡ്യ(9) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ അവസാന പന്ത് വരെ ക്രീസില്‍ നിന്ന എംഎസ് ധോണി(27 പന്തില്‍ 36 നോട്ടൗട്ട്) ആണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനായി മോയിന്‍ അലി നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പര്‍വേസ് റസൂലിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.