ബംഗളുരു: ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 176 എന്ന നിലയിലാണ് ഇന്ത്യ. പൂനെ ടെസ്റ്റിലേത് പോലെ ഓസീസ് സ്‌പിന്നര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍, പിടിച്ചുനിന്നത് ലോകേഷ് രാഹുല്‍(പുറത്താകാതെ) മാത്രം. കരുണ്‍ നായര്‍ 26 റണ്‍സെടുത്ത് പുറത്തായി. പൂജാര(17), കൊഹ്‌ലി(12), ആജിന്‍ക്യ രഹാനെ(17) എന്നിവരും നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി നഥാന്‍ ലിയോണ്‍ നാലു വിക്കറ്റെടുത്തു. 44 റണ്‍സ് വഴങ്ങിയ ലിയോണ്‍, പൂജാര, കൊഹ്‌ലി, രഹാനെ, അശ്വിന്‍ എന്നീ നിര്‍ണായക വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കേഫെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ബംഗളുരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. തോള്‍ വേദനയെ തുടര്‍ന്ന് പിന്മാറിയ മുരളി വിജയ്‌ക്ക് പകരം അഭിനവ് മുകുന്ദ് ഓപ്പണറായി എത്തി. ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ ടീമിലെത്തി. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണ്‍ നായരെ ടീമിലെടുത്തത്.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്.