മുംബൈ: ലോകകപ്പ് ഇങ്ങ് പടിവാതില്‍ക്കലില്‍ എത്തി. നൂറായിരം സ്വപ്നങ്ങളുമായി ആദ്യ ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ കൗമാരപ്പട. രണ്ടുവര്‍ഷമായുള്ള തീവ്രപരിശീലനം. പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കേ പരുക്ക് ഇന്ത്യക്ക് വില്ലനാവുന്നു. സ്റ്റാര്‍ സ്ട്രൈക്കര്‍ അമന്‍ ഛേത്രിയും ഡിഫന്‍ഡര്‍ നരേന്ദര്‍ സിംഗുമാണ് പരുക്കുമൂലം ഏറ്റവും ഒടുവില്‍ ടീം വിട്ടത്.

റഷ്യയിലെ സന്നാഹമത്സരത്തിനിടെയാണ് ഛേത്രിക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ഛേത്രി പറയുന്നുണ്ടെങ്കിലും പരീക്ഷണത്തിന് ഒരുക്കമല്ലെന്ന നിലപാടിലാണ് ടീം സി ഇ ഒ അഭിഷേക് യാദവ്. പൂര്‍ണ ആരോഗ്യമുള്ളവര്‍ മാത്രമേ ടീമിലുണ്ടാവൂ എന്നും അഭിഷേക് വ്യക്തമാക്കി. 35 താരങ്ങളാണ് ബെംഗലൂരുവില്‍ പുരോഗമിക്കുന്ന പരിശീലന ക്യാമ്പിലുള്ളത്. റിഷിദത്ത്, അജിന്‍ ടോം, കെ പി രാഹുല്‍ എന്നിവരാണ് ക്യാമ്പിലുള്ള മലയാളികള്‍.

നിക്കോളയ് ആദത്തിന് കീഴിലായിരുന്നു ടീം പരിശീലനം തുടങ്ങിയത്. കുട്ടികളോട് മോശമായി പെരുമാറുന്നുവെന്ന പരാതി ശക്തമായതോടെ ആദത്തെ പുറത്താക്കി.പോര്‍ചുഗീസുകാരന്‍ ലൂയി നോര്‍ട്ടന്‍ ഡി മാറ്റോസിനെ പരിശീലകനായി നിയമിച്ചു. ഇരുപരിശീലകര്‍ക്കും കീഴില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍ പര്യടനംനടത്തി. പത്ത് കോടി രൂപയാണ് ടീമിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ചെലവഴിച്ചത്. ഗ്രൂപ്പ് എയില്‍ അമേരിക്ക, കൊളംബിയ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ പോരാട്ടം. ദില്ലിയിലാണ് മത്സരങ്ങള്‍.