ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മ്സരത്തെ ഏറെ പ്രതീക്ഷയോടെയാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടിരുന്നത്. രാജ്കോട്ട് വേദിയാകുന്ന ആദ്യ അന്തരാഷ്ട്ര ടെസ്റ്റ് മത്സരം. പോരാത്തതിന് നാട്ടുകാരായ ചേതേശ്വര്‍പൂജാരയും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ടീമിലും. 

എന്നാല്‍ അവരുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ടാണ് ടെസ്റ്റ് തുടങ്ങുന്നതിന്‍റെ തലേന്ന് 500, 1000 രൂപ നോട്ടുകള്‍പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ഗാലറി നിറക്കുമെന്ന് കരുതിയവര്‍ നോട്ട് മാറാനായി പരക്കം പാ‍ഞ്ഞു. കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് വളരെ കുറച്ച് പേര്‍. 

അതില്‍കൂടുതലും സ്കൂള്‍കുട്ടികളും സൗജന്യ പാസുമായി വന്നവരും. 28,000 പേര്‍ക്കിരിക്കാവുന്ന സ്ററേഡിയത്തില്‍പലപ്പോഴും 3000 പേര്‍പോലും ഉണ്ടായിരുന്നില്ല. അവധി ദിനമായ ശനിയാഴചയും അവസ്ഥയില്‍കാര്യമായ മാറ്റമണ്ടായില്ല. 500, 1000 രൂപയുടെ നോട്ടുമായി വന്നവര്‍ക്ക് ടിക്കറ്റ് നല്‍കാനാകാതെ സംഘാടകരും വലഞ്ഞു. 

ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നിരഞ്ജന്‍ഷാ പറഞ്ഞു. ബിസിസിഐ പുതുതായി ടെസ്റ്റ് പദവി അനുവദിച്ച് നല്‍കിയ ആറ് വേദികളില്‍ഒന്നാണ് സൗരാഷ്ട്ര. ഇന്ത്യ- ന്യുസീലന്‍ഡ് മത്സരം നടന്ന ഇൻഡോറും ടെസ്റ്റിന് വേദിയായത് ആദ്യമായായിരുന്നു. മികച്ച പ്രതികരണമാണ് ഇന്‍ഡോറില്‍കാണികളില്‍നിന്നുണ്ടായതും. ഇംഗലണ്ടിനെതിരായ അടുത്ത മത്സരത്തിന് വേദിയാകുന്ന വിശാഖപട്ടണത്തും ഇതുവരെ ടെസ്റ്റ് നടന്നിട്ടില്ല.