ഗോള്‍ ശരാശരിയില്‍ കിവികള്‍ പുറത്ത് ഒരു ഗോള്‍ പോലും സ്വന്തമാക്കാനാകാതെ ചെെനീസ് തായ്പെയ്ക്ക് മടക്കം

മുംബൈ: ഇന്‍റർകോണ്ടിനെന്‍റൽ കപ്പിന്‍റെ കലാശ പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ നാളെ കെനിയയെ നേരിടും. നിർണായക മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തതോടെയാണ് കെനിയ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും കെനിയക്കും ന്യുസിലന്‍റിനും ആറ് പോയിന്‍റ് വീതമാണ് ലഭിച്ചത്. ഗോൾ ശരാശരിയിൽ പക്ഷേ ന്യുസിലന്‍റ് മൂന്നാം സ്ഥാനത്തായി. കിവികളോട് പരാജയപ്പെടുന്നതിന് മുമ്പ് ചെെനീസ് തായ്പെയിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കും കെനിയയെ മൂന്നു ഗോളുകള്‍ക്കും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ഇതോടെ, ഇന്ത്യയുടെ ഫെെനല്‍ പ്രവേശനം ഉറപ്പായി. എന്നാല്‍, വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാതെ പോയ കിവികള്‍ക്ക് ഇന്ത്യക്കെതിരെ വിജയം നേടിയെങ്കിലും മുന്നോട്ടുള്ള കുതിപ്പിന് അത് സഹായകമായില്ല. വന്‍ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കെനിയയെ കുഞ്ഞന്മാരായ ചെെനീസ് തായ്പെയ് ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചിട്ടു. എന്നാല്‍, 52-ാം മിനിറ്റില്‍ ഡെന്നീസ് ഒതേയ്മ്പോയിലൂടെ ആഫ്രിക്കന്‍ പട മുന്നിലെത്തി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ജോവാക്കിന്‍സ് അറ്റൂഡോയും പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടതോടെ ചിത്രം വ്യക്തമായി. 69-ാം മിനിറ്റില്‍ തിമോത്തി ഒറ്റെയ്നോയും 88-ാം മിനിറ്റില്‍ അറ്റൂഡോയും ഗോള്‍ സ്വന്തമാക്കിയതോടെ ഫെെനല്‍ മത്സരത്തിനുള്ള ടിക്കറ്റ് കെനിയ ഉറപ്പിച്ചു.