അവസാന ഏകദിനത്തില്‍ കാര്‍ത്തിക്കിന് പകരം ധോണി ഉള്‍പ്പെടുത്തുക എന്ന മാറ്റത്തിന് മാത്രമെ വെല്ലിംഗ്ടണില്‍ സാധ്യതയുള്ളൂവെന്നും ഗവാസ്കര്‍ പറഞ്ഞു. മറ്റ് മാറ്റങ്ങളെല്ലാം വെല്ലിംഗ്ടണിലെ പിച്ചിനെ ആശ്രയിച്ചിരിക്കും.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ധോണി ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയില്‍ മാറ്റം വേണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ധോണി തിരിച്ചെത്തുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്നും കോലിയുടെ ആഭാവത്തില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശുഭ്മാന്‍ ഗില്‍ ടീമില്‍ തുടരണമെന്നും ഗവാസ്കര്‍ പറഞ്ഞു.

അവസാന ഏകദിനത്തില്‍ കാര്‍ത്തിക്കിന് പകരം ധോണി ഉള്‍പ്പെടുത്തുക എന്ന മാറ്റത്തിന് മാത്രമെ വെല്ലിംഗ്ടണില്‍ സാധ്യതയുള്ളൂവെന്നും ഗവാസ്കര്‍ പറഞ്ഞു. മറ്റ് മാറ്റങ്ങളെല്ലാം വെല്ലിംഗ്ടണിലെ പിച്ചിനെ ആശ്രയിച്ചിരിക്കും. ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റത്തില്‍ പരാജയപ്പെട്ടെങ്കില്‍ വീണ്ടും അവസരം നല്‍കണമെന്നും ഗവാസ്കര്‍ പറഞ്ഞു. ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന ഏകദിനം.

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ധോണിയുടെയും കോലിയുടെയും അഭാവത്തില്‍ ഇന്ത്യന്‍ മധ്യനിര തകര്‍ന്നടിഞ്ഞിരുന്നു. ദിനേശ് കാര്‍ത്തിക്കും അംബാട്ടി റായിഡുവും പൂജ്യത്തിനും കേദാര്‍ ജാദവ് ഒരു റണ്ണെടുത്തും പുറത്തായി. അരങ്ങേറ്റ മത്സരം കളിച്ച ഗില്ലിനാകട്ടെ ഒമ്പത് റണ്‍സ് മാത്രമെ എടുക്കാനായുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഗവാസ്കറുടെ പ്രതികരണം.