ഇന്ത്യ- വിൻഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മത്സരം ഉച്ചയ്ക്ക് ഒന്നര മുതൽ ഗുവാഹത്തിയിൽ. റിഷഭ് പന്തിന് ഏകദിന അരങ്ങേറ്റം. നായകനായി കോലി തിരിച്ചെത്തുന്നു. 

ഗുവാഹത്തി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം ഏകദിനത്തിലും ആവർത്തിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. മത്സരത്തിന് ഏറെ മുൻപേ 12 അംഗ ടീമിനെ പ്രഖ്യാപിച്ച ഇന്ത്യ യുവതാരം റിഷഭ് പന്തിന് അരങ്ങേറ്റം നൽകും. 

Add Asianetnews as a Preferred SourcegooglePreferred

എം എസ് ധോണി ടീമിലുള്ളതിനാൽ വിക്കറ്റ് കീപ്പറായ പന്ത് സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് ടീമിലെത്തുക. വിരാട് കോലി ഏകദിനത്തിൽ ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരം കൂടിയാവുമിത്. രോഹിത് ശർമ്മ, ശിഖർ ധവാൻ, അംബാട്ടി റായ്ഡു, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ് എന്നിവരാണ് 12 അംഗ ടീമിലെ മറ്റ് താരങ്ങൾ.

ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, ഡ്വെയിൻ ബ്രാവോ, സുനിൽ നരൈൻ, ആന്ദ്രേ റസൽ തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങുന്ന വിൻഡീസിന് ഇന്ത്യയെ പിടിച്ചുകെട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ജേസൺ ഹോൾഡർ നയിക്കുന്ന ടീമിലെ പരിചയസമ്പന്നൻ മാർലൻ സാമുവൽസാണ്.