ദില്ലി: ഇന്ത്യക്കെതിരെ തുറന്ന യുദ്ധത്തിന് തയാറാണെന്നും ഇന്ത്യക്കാര്‍ ഭീരുക്കളാണെന്നുമുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന്റെ പ്രസ്താവനയ്ക്ക് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിന്റെ മറുപടി. 1965,1971 യുദ്ധങ്ങളിലെയും കാര്‍ഗില്‍ പോരാട്ടത്തിന്റെയും ഞെട്ടല്‍ ഇനിയും പാക്കിസ്ഥാന് മാറിയിട്ടില്ല. മിയാന്‍ദാദും ഇതുപോലൊരു ഞെട്ടലിലാണ്. ലോകകപ്പില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്നതാണ് അത്.

ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും വേണ്ടിവന്നാല്‍ പാക്കിസ്ഥാനെ മുട്ടുകുത്തിക്കാന്‍ ഇന്ത്യക്കറിയാമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. അത്രയ്ക്ക് ധൈര്യമുണഅടെങ്കില്‍ തന്റെ ബന്ധുകൂടിയായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനോട് ഒളിച്ചിരിക്കാതെ പുറത്തുവരാനാണ് മിയാന്‍ദാദ് പറയേണ്ടതെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

സ്വന്തം ആളുകളില്‍ അത്രയ്ക്ക് വിശ്വസമുണ്ടെങ്കില്‍ മിയാന്‍ദാദ് ആദ്യം ചെയ്യേണ്ടത് ദാവൂദിനോട് ഇന്ത്യയിലെക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയാണ്. എന്തുകൊണ്ട് അദ്ദേഹം അത് ചെയ്യന്നില്ല. പാക്കിസ്ഥാനെ നമ്മള്‍ എപ്പോഴും എവിടെയും തോല്‍പ്പിച്ചിട്ടേയുള്ളു. ഭാവിയിലും അത് അങ്ങനെതന്നെയായിരിക്കും. നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.